Tuesday, 12 August 2014

മഞ്ചു

                       മഞ്ചു 

അതിരാവിലെ  ഓഫീസിലേക്ക് നടക്കുമ്പോള്‍ പിറകില്‍നിന്നാരോ വിളിച്ചു 

അജിതേച്ചീ..”  

ഇവിടെയിതാരാ ഇങ്ങനെ വിളിക്കാനെന്നു മനസ്സിലോര്‍ത്തു. ഓഹോ നമ്മുടെ നാട്ടുകാരന്‍ ചെക്കന്റെ ഭാര്യ. ആഹാ സനലും മക്കളും ഒക്കെ സുഖമായിരിക്കുന്നോ?”

ഒരു കരച്ചിലായിരുന്നു മറുപടി.

“നീയെന്താ കരയുന്നെ? മഞ്ചു ?”

“കാണണമെന്ന് വിചാരിച്ചിരുന്നു നേരത്തെ. പിന്നെ പറ്റിയില്ല; അജിതേച്ചി ഇവിടെ കുറച്ചുനാള്‍ ഉണ്ടായിരുന്നില്ലല്ലോ”

അതിനിടയില്‍ മൂന്നാമാതൊരാള്‍ അവിടെയെത്തി. 

മഞ്ചു ധൃതിയില്‍ കണ്ണ് തുടച്ചു.

“ഞാന്‍ തിരക്കിലാണ്. നീയെന്റെ ഓഫീസിലേക്ക് ലഞ്ച് ബ്രേക്കില്‍   വാ. നമുക്ക് സംസാരിക്കാം.”

നാട്ടില്‍, എന്റെ ഉമ്മയുടെ ഒരു കൂട്ടുകാരിയുണ്ടായിരുന്നു, സരസ്വതിചേച്ചി;  അങ്ങകലെ സ്കൂളില്‍ ടീച്ചറായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടരികിലുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നാണ് എന്നും സ്കൂളില്‍ പോകാന്‍ സരസ്വതി ചേച്ചി ബസ് കയറുന്നത്. ഞാനും അതെ ബസിലാണ് കോളേജില്‍ പോയിരുന്നത്. ഇടയ്ക്ക്  ഉമ്മ ഞങ്ങളുടെ അരികിലേക്കെത്തും. ചേച്ചിയുടെ വിശേഷങ്ങളറിയാന്‍.  ചില ദിവസങ്ങളില്‍  എന്നെ കേള്‍പ്പിക്കാതെയായിരിക്കും അവരുടെ സംഭാഷണം; അതിനിടയില്‍  ചേച്ചി കരയുന്നതും  ഉമ്മ അവരെ സമാധാനിപ്പിക്കുന്നതും കാണാം. ഉമ്മ അതിനെക്കുറിച്ച് കാര്യമായൊന്നും തന്നെ എന്നോട് പറയാറില്ല.  പിന്നീട് വലുതായപ്പോള്‍  പലരില്‍ നിന്നുമായി ഞാന്‍ വിവരങ്ങള്‍ അറിഞ്ഞു.

നല്ലൊരു തറവാട്ടിലെ അംഗമായിരുന്നു ചേച്ചി.  രണ്ട് മിടുക്കരായ ആണ്‍കുട്ടികള്‍; അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു.  ഭര്‍ത്താവിന് അവിടെ അ ടുത്തുള്ള വില്ലേജ് ഓഫീസിലാണ് ജോലി. വെളുപ്പിനെ  തന്നെ വീട്ടിലെ പണികളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തീര്‍ത്തീട്ടാണ്  ചേച്ചിയുടെ, സ്കൂളിലേക്കുള്ള ഒന്നര മണിക്കൂര്‍ ബസ്‌യാത്ര, ജോലി കഴിഞ്ഞ്  തിരികെ വീട്ടില്‍ എത്തുമ്പോള്‍ വൈകീട്ട്  ആറരമണിയാകും.  അവിടെ വീട്ടില്‍ മക്കളുണ്ടാകും അമ്മയെകാത്ത്. അവര്‍ക്ക് വേണ്ടുന്ന  കാര്യങ്ങളും വീട്ടിലെ മറ്റു ജോലികളും തീര്‍ത്ത് കഴിയുമ്പോഴേക്കും നേരം ഏറെയാകും. അതിനിടയില്‍ വയറു നിറയെ കള്ളും കുടിച്ച് ആടിയാടി വരും അയാള്‍, ചേച്ചിയുടെ ഭര്‍ത്താവ്. വന്നാലുടനെ ഭക്ഷണം റെഡിയായി മുന്നിലെത്തിയില്ലെങ്കില്‍ അയാളുടെ വിധം മാറും.

"എന്തായിരുന്നെടി നിനക്കിവിടെ ഇത്രയ്ക്ക് ജോലി? "  

ആ ചോദ്യത്തില്‍ തുടങ്ങി പിന്നെ കുറെ തെറിയും തൊഴിയുമായിരിക്കും അയാളുടെ വക ചേച്ചിക്കെന്നും കിട്ടിയിരുന്നത്. പേടിച്ചരണ്ട കുട്ടികള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയും. പതുക്കെ പതുക്കെ ആ കുട്ടികള്‍  വല്ലാത്ത മൂകതയിലായി; ചേച്ചി ഒരു തരം  മരവിപ്പിലേക്കും. 

ചേച്ചിയുടെ  വീട്ടുകാര്‍ ആദ്യമൊന്നും  ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല . പിന്നീട് വിവരങ്ങളറിഞ്ഞപ്പോള്‍ ചേച്ചിയെയും കുട്ടിളേയും അവരുടെ തറവാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി..  ആദ്യം ചേച്ചി പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും കുട്ടികളുടെ നിര്‍ബന്ധം കൂടി വന്നപ്പോള്‍  അവരെയും കൂട്ടി കുറച്ചു നാള്‍ വീട്ടില്‍ പോയി നിന്നു. സ്കൂള്‍ വക്കേഷനായത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു.  അവിടെ അടുത്തുള്ള ഏതെങ്കിലും സ്ക്കൂളിലേക്ക് കുട്ടികളെ മാറ്റുന്ന കാര്യം സംസാരിക്കാനായി ചേച്ചി ഭര്‍ത്താവിനോടാലോചിച്ചപ്പോള്‍, അങ്ങനെയൊന്നു സംഭവിച്ചാല്‍ അമ്മയും മക്കളും ജീവനോടെ ഉണ്ടാകില്ല എന്ന് ഭീഷണിപ്പെടുത്തി. അതോടെ അമ്മയും മക്കളും തിരികെ പോന്നു .

കാലം കുറെ പെയ്തൊഴിഞ്ഞു.  വിവാഹം കഴിഞ്ഞ്  ഞാന്‍ ഇവിടെ ഖത്തറില്‍ എത്തി. ഒരു ദിവസം ചേച്ചിയുടെ മൂത്ത മകന്‍ എന്നെ ഫോണില്‍  വിളിച്ചു.

 “ അജിതേച്ചി, ഞാനിവിടെയുണ്ട്ട്ടാ....സനല്‍. അമ്മയെ മറന്നോ? സരസ്വതി ടീച്ചര്‍ടെ മോനാ ഞാന്‍ .”

 “ആഹാ. സന്തോഷം. അമ്മയും മറ്റും ... ?” . ഞാന്‍ തിരക്കി.

“വയ്യാണ്ടായി. മരുന്നും  ആശുപത്രിയുമായി അങ്ങനെ നീങ്ങുന്നു."  സനല്‍ തുടര്‍ന്നു. " അച്ഛനും  അസുഖങ്ങളൊക്കെയായി നീങ്ങുന്നു. എന്റെ വിവാഹം കഴിഞ്ഞീട്ട് ആറുവര്‍ഷമായി. ഭാര്യ മഞ്ചു; ഡല്‍ഹിയില്‍ നേഴ്സ് ആയിരുന്നു. എനിക്കിവിടെ ഖത്തറില്‍ ജോലി  കിട്ടിയപ്പോള്‍ ഞാനവളെ ഇങ്ങോട്ട് കൂട്ടി. ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. "

"അനുജന്‍ എവിടെയാണ്?"

"അവനും ഭാര്യയും  ബോംബയിലാണ്. അവനവിടെ ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ്ജോലി. ഭാര്യ അവിടെ ഒരു സ്കൂളില്‍ ടീച്ചര്‍ ആണ്."    

“നീ മഞ്ചുവും കുട്ടികളുമായി  ഒരു ദിവസം  വീട്ടിലേക്ക് വാ.”

"വരാം ചേച്ചി... പിന്നെ, മഞ്ചു  ബി സ്സ്സി  നഴ്സിംഗ്ആണ്. ജോലിക്ക് ശ്രമിക്കുന്നുണ്ട്. അവിടെ നിങ്ങളുടെ കമ്പനി ക്ലിനിക്കില്‍  നേഴ്സ് പോസ്റ്റില്‍ വേകന്‍സിയുണ്ടെങ്കില്‍ പറയണേ ചേച്ചി  ”

"അതിനെന്താ, നീ  അവള്‍ടെ സി വി അയക്കൂ. ഞാന്‍  ഒന്ന് ശ്രമിച്ചു നോക്കട്ടെ. അവള്‍ക്ക് യോഗമുണ്ടെങ്കില്‍ കിട്ടും.”

"വളരെ നന്ദിയുണ്ട്  ചേച്ചി. ഞാനുടനെ അയക്കാം." അവന്‍റെ  ശബ്ദത്തില്‍ വല്ലാത്തൊരാവേശമുണ്ടായിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ സനലിന്റെ ഫോണ്‍ കാള്‍ ഉണ്ടായി, മഞ്ചുവിന് ഞങ്ങളുടെ കമ്പനി ക്ലിനിക്കില്‍ ജോലി ശരിയായി എന്നറിയിച്ചു കൊണ്ട്.
പിന്നീട് ക്ലിനിക്കില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ മഞ്ചുവിനെ കാണാറുണ്ട്‌.   എപ്പോഴും  വല്ലാത്ത ഉത്സാഹത്തിലായിരുന്നു മഞ്ചു. പക്ഷെ ഇന്നാദ്യമായി വേരെയൊരു മഞ്ചുവിനെ ഞാന്‍ കണ്ടു .

സമയം ഒന്നരയായി. മഞ്ചുവെത്തി. ഞാനവളേയും കൂട്ടി റൂമില്‍ നിന്നിറങ്ങി, ഭംഗിയായി വെട്ടിനിറുത്തിയ പച്ചപ്പരവതാനിയ്ക്കരികിലൂടെ കാന്റീനിലേക്ക് നടന്നു. നല്ല വിശപ്പും. സലാഡ്ബാറില്‍ നിന്നും കുറച്ചെടുത്തു, പിന്നെ അല്പം റൊട്ടിയും ഹമൂസും ഫ്രൂട്ട്സും എടുത്ത് ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയിരുന്നു.

“അജിതേച്ചി എനിക്ക് മനസ്സ് തുറന്നു സംസാരിക്കണം.  I feel I am trapped –“ മഞ്ചു

“എന്റെ അച്ഛനും അമ്മയും ഞാനും അനുജനും അടങ്ങുന്ന ഒരു കര്‍ഷക കുടുംബമാണ് എന്റേത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ തന്നെ മനസ്സിലായി സനലിനെന്തോ പ്രശ്നമുണ്ടെന്ന് ചിലപ്പോള്‍ തോന്നും വട്ടാണെന്ന്; ചിലപ്പോള്‍ ഭയങ്കര ഈഗോ; അതിനിടയില്‍ ആദ്യത്തെ മോന്‍. പിന്നെ ഖത്തര്‍യാത്ര. ആരോടും ഒന്നും പറഞ്ഞില്ല. സഹിച്ചു. അവിടെ സനലിന്റെ വീട്ടില്‍ അച്ഛനും അമ്മയും തന്നെ പരസ്പരം സംസാരിക്കുന്നത് കണ്ടീട്ടില്ല. അമ്മ മരുന്നും മറ്റുമായി ഒതുങ്ങിക്കൂടും. അച്ഛന്‍ ഏതു നേരവും മദ്യത്തില്‍ മുങ്ങിയും. അതിനിടയില്‍ ഒരു കാരണവുമില്ലാതെ വീട്ടില്‍ അച്ഛന്‍ വഴക്കുണ്ടാക്കും; ആരെയും വകവെക്കില്ല. ഒന്നും എന്റെ സ്വന്തം വീട്ടില്‍ മിണ്ടരുതെന്ന് സനലിന്‍റെ വക ഭീഷണി. 

ഇവിടേക്ക് വന്നതിനുശേഷം രണ്ടാമത്തെ കുട്ടി ജനിച്ചു. സനല്‍ ഇടയ്ക്കിടെ വീട്ടിലിരുന്നു കുടിക്കുമായിരുന്നു. അത് നിറുത്താന്‍  ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അതിഷ്ടപ്പെടാതെ എന്റെ നേരെ വഴക്കിനു വരും.  സനല്‍ മിക്കവാറും ഓഫീസില്‍ മറ്റുള്ളവരുമായും വഴക്കിടുമായിരുന്നു. ആര്‍ക്കും സനലിനെക്കുറിച്ച് ഒരു നല്ല അഭിപ്രായമില്ല എന്നുള്ളത് ഒരിക്കല്‍ അവരുടെ കമ്പനി പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ മനസ്സിലായി. ഇതിനിടയില്‍ വീട്ടില്‍ ഇരുന്നുള്ള കള്ളുകുടി സ്ഥിരമായി. മക്കള്‍ അത് കണ്ടു വളരുന്നു, അവരെകൂടി ചീത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഉടനെ ചൂടാകും. ഈയിടെയായി എന്നെ തല്ലാനും തുടങ്ങി. മൂത്ത മകന് സംസാരശേഷി കുറവാണ്; അവന് സ്പീച്ച് തെറാപ്പിയുണ്ട്. രണ്ടാമത്തെ മകന് 5 വയസ്സായി. ഓരോ രാത്രിയും വീട്ടില്‍ വന്നു കുപ്പി പൊട്ടിച്ചു കുടിക്കാന്‍ തുടങ്ങും. പഠിക്കാനിരിക്കുന്ന മക്കളെ അടുത്ത് വിളിച്ചിരുത്തി കുറേശ്ശെ വായിലേക്ക് ഒഴിച്ചുകൊടുക്കും. ചോദിച്ചാല്‍ പറയും “വലുതാകുമ്പോള്‍ അവരിത് മടുത്ത് കുടിക്കാതിരുന്നുകൊള്ളും, ഞങ്ങളുടെ അച്ഛന്‍ വീട്ടിലിരുന്നു കുടിക്കും, അമ്മയെ തല്ലും, ബഹളം വെക്കും, അമ്മ ഒന്നും മിണ്ടില്ല” അതൊക്കെ ഒരു രസമാണത്രേ. 

ഇതിനിടയില്‍ എന്റെ അച്ഛനും അമ്മയും ഇവിടെ വിസിറ്റിംഗിന് വന്നു. വീട്ടിലെ ശരിയായ അവസ്ഥ അപ്പോളാണവരറിയുന്നത്."  

ഞാനൊരു ഗ്ലാസ്‌ വെള്ളമെടുത്ത് മഞ്ചുവിന്  നേരെ നീട്ടി. അതിനിടയില്‍ രണ്ടു ഫ്രഷ്‌ ജ്യൂസിനും ഓര്‍ഡര്‍ കൊടുത്തു.
"മക്കള്‍ക്ക് അച്ഛനെ ഭയമാണ്. ഒന്നും സംസാരിക്കില്ല കുട്ടികളും അച്ഛനും തമ്മില്‍" സരിത തുടര്‍ന്നു.
"പലപ്പോഴും ഞാന്‍ സനലിനോട് പറയുമായിരുന്നു ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഞാന്‍ മക്കളെയും കൊണ്ട് നാട്ടിലേക്ക് പോകുമെന്ന്. അപ്പോഴൊക്കെ സനല്‍ അലറിവിളിക്കും, 
“എന്നെ ഉപേക്ഷിക്കല്ലേ, എനിക്ക് ഭ്രാന്ത് പിടിക്കും” എന്ന്. ഇതിനിടയില്‍ എന്റെ സഹോദരനും ഇവിടെ ഒരു ബാങ്കില്‍ ജോലിയില്‍ കയറി. 

ഇതിനിടയിലെപ്പോഴോ സനല്‍ ഓഫീസില്‍ സൂപ്പര്‍വൈസറുമായി ജോലി 
സംബന്ധമായി എന്തോ പറഞ്ഞിടഞ്ഞു. ആ പ്രശ്നം പിന്നെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ വഷളായി. അങ്ങനെ സനലിന്റെ ജോലിയും നഷ്ടപ്പെട്ടു. നാട്ടില്‍ സനലിന്റെ അച്ഛനും അമ്മയും പെന്‍ഷന്‍പറ്റി; മരുന്നും ജീവിതചെലവുമായി ബുദ്ധിമുട്ടുന്നു. സനല്‍ നേരെ നാട്ടിലേക്ക് പോയി.  എത്രയും പെട്ടെന്നാണ് സാഹചര്യങ്ങള്‍ മാറി മറിയുന്നത്. സനല്‍ നൈജീരിയയില്‍ ഒരു ജോലിക്ക് ശ്രമിച്ചു. അത് കിട്ടിയാലുടനെ മഞ്ചുവിനോട് ജോലി resign ചെയ്ത് കൂടെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവള്‍ടെ നല്ലൊരു ജോലി, പിന്നെ അന്യനാട്, ആകെ അവള്‍ ഭീതിയിലായി. അവള്‍ കമ്പനിയില്‍ വിവരം പറഞ്ഞപ്പോള്‍, കുറച്ചൊക്കെ കാര്യങ്ങളറിയാവുന്ന സഹപ്രവര്ത്തകര്‍ അത് തടഞ്ഞു; മാനേജര്‍ ഇടപെട്ടു. അവളെയും കുട്ടികളെയും കമ്പനി sponsorshipലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.  ഉടനെ കുട്ടികളേയും കൂട്ടി നാട്ടിലെത്താന്‍ പറഞ്ഞിരിക്കുകയാണ് സനല്‍ അവളോട്. കുട്ടികള്‍ക്ക് പേടിയാണ്. അവര്‍ക്ക് അച്ഛന്ടടുത്ത് പോകാന്‍ ഭയം. അവളുടെ വീട്ടില്‍ അച്ഛനമ്മമാര്‍ ആകെ വേവലാതിയില്‍. ഒറ്റയ്ക്കിവിടെ നില്‍ക്കേണ്ട എന്ന്. ഏതായാലും തല്ക്കാലം അവളുടെ ആങ്ങള കൂടെ താമസിക്കുന്നു. പക്ഷെ അവള്‍ക്ക് പിടിച്ച് നില്‍ക്കാനാകുന്നില്ല. ആങ്ങളയുടെ ഭാവിയും അവനു നോക്കേണ്ടേ.? അവളും കുട്ടികളും ഒരു വിലങ്ങുതടിയാകരുത്.

ജ്യൂസ്‌ ഗ്ലാസില്‍ ലാസ്റ്റ് സിപ് എടുക്കുമ്പോള്‍ ഞാനവളോട് പറഞ്ഞു, “നിന്നെപോലെ അവനും ഒരു ഇരയാണ്”. നമുക്കവിടെ നിന്നും തുടങ്ങാം.
“ഞാനിനി എന്താണ് ചെയ്യേണ്ടത് ചേച്ചീ?” മഞ്ചുവിന്റെ കയ്യില്‍ മുറുകെ പിടിച്ച് ഞാന്‍ പറഞ്ഞു;

“മക്കള്‍ക്ക് അച്ചന്‍, നിനക്ക് നല്ലൊരു തുണ, അവനും, പിന്നെ അച്ഛനും അമ്മയും അങ്ങനെയങ്ങനെ... അവള്‍ ഒന്നും മനസ്സിലാകാതെ പകച്ചുനിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, “ നീ ആ അമ്മയെ വിളിക്ക്, അവരവിടെ എന്തെടുക്കുന്നു എന്നന്വേഷിക്കൂ” അവരും നിനക്ക് വേണ്ടി പ്രാര്‍ഥിക്കും. കുറെ അനുഭവിച്ചതല്ലേ അവരും. നിന്നെ ശരിക്കും മനസ്സിലാക്കും.” സനലുമായി ഞാന്‍ സംസാരിക്കാം. പരസ്പരം സമ്മതമാണെങ്കില്‍ ഞാന്‍ നന്നായറിയുന്ന ഒരുപാട് കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുള്ള ഒരു കൌണ്സിലര്‍ ഉണ്ട്. നിങ്ങള്‍ക്കൊരുമിച്ചു അങ്ങനെയൊരാളെ കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറയുക.

മഞ്ചു എന്റെ നേരെ പ്രത്യാശയോടെ നോക്കി.


9 comments:

  1. ജീവിതം പലര്‍ക്കും പലവിധ അനുഭവങ്ങളാണ് സമ്മാനിക്കുന്നത് .നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് ലഭിക്കുക എന്നത് മഹാഭാഗ്യം .വായനയില്‍ മനസ്സിലാവുന്നത് ഇതൊരു അനുഭവ കുറിപ്പ് ആണെന്നാണ്‌ .സമാനമായ ജീവിതം പലരിലും കണ്ടത് കൊണ്ട് വിഷയം പുതുമ തോന്നിയില്ല ആശംസകള്‍

    ReplyDelete
  2. സമൂഹത്തില്‍ പ്രത്യേകിച്ച് ഈ പ്രവാസഭൂമിയില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുക്കിടയില്‍ ഈ മഞ്ചുവും സനലും ഒക്കെ ഒരുപാട് ഉണ്ട്.. പക്ഷെ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നുള്ള അജിതയുടെ ഉപദേശവും അഭിപ്രായവും ശ്രദ്ധേയമാണ്... അതാണ്‌ വേണ്ടതും....

    ReplyDelete
  3. നല്ല എഴുത്ത്.

    ReplyDelete
  4. ഇനിയും അവസനിചിട്ടില്ലാത്ത ഒരു സംഭവത്തിന്റെ അനുഭവ കുറിപ്പ് ആണെന്ന് തോന്നുന്നു.നന്നായി എഴുതി.പലയിടത്തും കണ്ടു കൊണ്ടിരിക്കുന്ന സംഭവം

    ReplyDelete
  5. ഇതിലെ കമെന്റ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു

    ReplyDelete
    Replies
    1. ശ്രമിക്കാം സാജന്‍

      Delete
  6. ഗുഡ്‌! എല്ലാം ശുഭപര്യവസായിയാകട്ടെ! (ഇങ്ക്ലീഷ് വാക്കുകളും ഒഴിവാക്കാം അജീ..)
    :D

    ReplyDelete
  7. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു..
    എല്ലാം ശുഭപര്യവസായിയാകട്ടെ!

    ReplyDelete