Showing posts with label അനുഭവക്കുറിപ്പ്. Show all posts
Showing posts with label അനുഭവക്കുറിപ്പ്. Show all posts

Tuesday, 13 October 2015

ഇക്കാക്ക  

(May 13th 2015ന് എഴുതി  FBയില്‍ പബ്ലിഷ് ചെയ്തതാണ് ഈ ലേഖനം)


മേയ് മാസത്തിലേയ്ക്ക് കടന്നപ്പോഴേയ്ക്കും ഇവിടെ ഖത്തറില്‍ നല്ല ചൂട് തുടങ്ങി. നാട്ടിലെ അസഹ്യമായ ചൂടിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നവധി കഴിഞ്ഞെത്തിയ ഒരു സുഹൃത്ത് വേവലാതിപ്പെടുന്നത് കേട്ടു. രണ്ട് ദിവസം മുമ്പ് നാട്ടിലേയ്ക്ക് വി ളിച്ചപോള്‍, ഇത്തയോട് ചൂടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മറുപടി നിസ്സംഗതയോടെയുള്ള ഒരു മൂളലായിരുന്നു. അതിലെല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.

ഏത് കോരിച്ചൊരിയുന്ന മഴയത്തും വെട്ടിവിയര്‍ക്കുന്നൊരാളുണ്ടായിരുന്നു ഇത്തയ്ക്ക് കൂട്ടിന്; എന്റെ പ്രിയ സഹോദരന്‍. ഇക്കാക്ക എന്നും നാട്ടിലെ മാറിയകാലാവസ്ഥയില്‍, അതിശക്തമായ ചൂടില്‍ അസ്വസ്ഥനാകുമായിരുന്നു. മുപ്പത് വര്‍ഷത്തിലേറെക്കാലം ജോലിയുമായി ഗള്‍ഫില്‍ തങ്ങിയതിന് ശേഷം വിശ്രമജീവിതത്തിനായി കുറച്ച് വര്ഷം മുമ്പ് നാട്ടിലെത്തിയപ്പോള്‍ എനിയ്ക്കത് വലിയോരാശ്വാസമായിരുന്നു.

ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടിലേയ്ക്ക് പോകുന്ന എന്‍റെ മക്കളുടെ കാര്യങ്ങള്‍ ഇടയ്ക്കൊക്കെ ഒന്നു പോയി നോക്കാനാരെ ഏല്‍പ്പിക്കും എന്ന ചോദ്യത്തിനുത്തരം കിട്ടിയെനിക്ക്. അതുപോലെ തന്നെ ഹോസ്റ്റലില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്കെന്ന പോലെ ഇടയ്ക്കൊക്കെ ചെന്നു കയറാനൊരിടമായവര്‍ക്ക്. മാമയോടും അമ്മായിയോടും പണ്ടേ വല്ലാത്തൊരടുപ്പവും സ്നേഹവും മക്കള്‍ക്കുണ്ടായിരുന്നു. അതിനെക്കാളേറെ ആശ്വാസമായത് വയസ്സായ ഉപ്പക്കും ഉമ്മക്കുമായിരുന്നു. ഇക്കാക്കയുടെ വീട് തറവാടിന്നടുത്തായതിനാല്‍ കൂടെക്കൂടെ അവരുടെ അടുത്തോടിയത്താനും അത്യാവശ്യം കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഇക്കാക്കയ്ക്ക് കഴിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷമാദ്യം ഇവിടെ ഖത്തറില്‍ മകന്റെ കുടുംബത്തോടൊപ്പം കുറച്ചുനാള്‍ തങ്ങാന്‍ വന്നീട്ട് അധികം താമസിയാതെ തന്നെ ഇക്കാക്ക നിര്‍ബന്ധപൂര്‍വം പോയതും. മൂന്നാഴ്ച കഴിഞ്ഞ് ഞങ്ങള്‍ അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്കിഷ്ടപ്പെട്ട വരിക്കപ്ലാവിലെ ചക്ക ആര്‍ക്കും കൊടുക്കാതെ കാത്തു വെച്ചേക്കണേ എന്ന് ഇക്കയോട് പറഞ്ഞേല്‍പ്പിച്ചു.

ഒരാഴ്ച കഴിഞ്ഞ് ഇക്കാക്കയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അതൊന്നുകൂടി ഓര്‍മിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഇക്കാക്ക ഇടയില്‍ക്കയറി പറഞ്ഞു “ഓ അതൊക്കെ റെഡിയായി നിന്നേം കാത്തിവിടെയിരിപ്പുണ്ട്, നീയിങ്ങെത്തിയാല്‍ കൊതി തീരും വരെ തിന്നു തീര്‍ക്കാം”. അതിനിടയില്‍ രണ്ടു ദിവസം മുന്നേ വന്ന ശക്തമായ തലവേദനയെ ക്കുറിച്ചും, കൂട്ടത്തില്‍ മാര്‍ച്ച് മാസത്തിലെ കൊടും ചൂടിനെക്കുറിച്ചും പറഞ്ഞു.

ഓരോ തവണയും അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും പോരാന്‍ നേരം ലഗ്ഗേജ് ഒരു വെല്ലുവിളിയാണെനിക്ക്. ഇക്കാക്കയുടെ വകയും കുറെയെന്തെങ്കിലുമൊക്കെ കാണും. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ പ്രശ്നമാകുമെന്നൊക്കെ പറഞ്ഞാലും ഇക്കാക്ക സാധിക്കുന്ന വിധത്തില്‍ ഓരോന്നും ബാഗില്‍ കുത്തിനിറക്കും. ഇടയ്ക്കാരെങ്കിലും നാട്ടില്‍ നിന്നും വരികയാണെങ്കിലും കാണും എനിക്കൊരു പൊതി.

എനിയ്ക്കോര്‍മ്മ വെച്ച കാലം മുതലേ ഈയൊരു കരുതലെന്നുമുണ്ടായിരുന്നു. പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ഇക്കാക്ക കോളേജ് ലൈബ്രറിയില്‍ നിന്നുമെടുത്ത ഇംഗ്ലീഷ് കഥാപുസ്തകത്തില്‍ നിന്നും ഓരോ കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു. അങ്ങനെ അക്ഷരലോകത്തെയ്ക്കും പിന്നീട് ഇംഗ്ലീഷ് സാഹിത്യ ലോകത്തെയ്ക്കും അതോടൊപ്പം സംഗീതലോകത്തേയ്ക്കും എന്നെ കൈപിടിച്ചുയര്‍ത്തിയതെന്റെ ഇക്കാക്കയായിരുന്നു. ഓര്‍മ്മകളില്‍ നിറയെ വസന്തമായിരുന്നു

കുടുംബത്തിലെ നാല് ആണ്‍മക്കള്‍ക്കിടയിലുള്ള ഏക പെണ്‍തരിയാണ് ഞാന്‍. എന്റെ തൊട്ടുമൂത്തയാളും എനിക്കിളയവനും ഞാനും തമ്മില്‍ ഒരു കുട്ടിപ്പട്ടാളം സ്റ്റൈല്‍ ആയിരുന്നു. എല്ലാറ്റിനും ഒരുമിച്ചു നില്‍ക്കും, എന്നാലിടക്കിടെ തമ്മില്‍ നല്ല ഉശിരന്‍ തല്ലും നടക്കും. കാര്യമായി പ്രതിരോധം തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവന്മാരുടെ കയ്യിലൊരൊറ്റ കടിയങ്ങ് വെച്ചുകൊടുത്ത് ഞാന്‍ ഓടി രക്ഷപ്പെടുമായിരുന്നത് ഇക്കാക്കയുടെ അരികിലെയ്ക്കായിരുന്നെപ്പോഴും. ചോരകിനിയുന്ന മുറിപ്പാടുമായി ഇരയെന്റെ നേരെ പാഞ്ഞടുക്കുമ്പോഴേക്കും പ്രതിരോധം തീര്ത്തീട്ടുണ്ടാകും ഇക്കാക്ക. എന്റെ നേരെ നോക്കി കണ്ണുരുട്ടുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ പരാതി സുപ്രീം കോടതിയിലേയ്ക്ക് നീങ്ങുമെന്ന മട്ടാകും. അവിടെ ചെന്നാല്‍ എന്റെ കാര്യം അവതാളത്തിലാകും എന്ന് മനസ്സിലാക്കി ഇക്കാക്ക പലതും പറഞ്ഞവരെ അനുനയിപ്പിക്കും. ഇനിയും ഇതുപോലെ ഓരോന്നോപ്പിച്ചു വന്നാല്‍ ഞാന്‍ തിരിഞ്ഞു നോക്കില്ലെന്ന് പറയുമെന്നോട്. അത് ചുമ്മാതാണെന്നാണ് കാലം തെളിയിച്ചീട്ടുള്ളത്.

ഇക്കാക്ക എന്നുമുണ്ടായിരുന്നു കൂടെ, കഴിഞ്ഞ (രണ്ടായിരത്തി പതിനാല്) മെയ്‌ പതിമൂന്നിന് ഞങ്ങളെ യെല്ലാം സങ്കടക്കടലിലേയ്ക്ക് തള്ളിയിട്ട് ദൂരേയ്ക്കോടി മറയും വരെ. മെയ്‌ പതിമൂന്നിലേയ്ക്ക് മണിക്കൂറുകള്‍ കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങുമ്പോഴെയ്ക്കും ഒരു ഫോണ്‍ കാളിലൂടെ ഞാനറിഞ്ഞു ഇക്കാക്ക ഇനിയില്ല എന്ന്. നേരത്തെ അനുഭവപ്പെട്ട ആ ശക്തമായ തലവേദന “അന്യൂറിസം”എന്ന രോഗമായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഇക്കാക്കയ്ക്ക് കഴിഞ്ഞില്ല. വയസ്സാന്‍ കാലത്ത് ആ വലിയ ദുരന്തം താങ്ങാനാകാതെ, രാപകലുകള്‍ ഒരു പോള കണ്ണടയ്ക്കാതെ ഇക്കാക്കയെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടിരിക്കുമ്പോള്‍, ജീവിതത്തിലെ വളരെ ഇരുളടഞ്ഞ ഒരു പാതയിലായിരുന്നു ഞാന്‍. പിന്നീടെപ്പോഴോ തപ്പിത്തടഞ്ഞ് വീണ്ടും പ്രവാസത്തിന്‍റെ ഒഴിവാക്കാനാകാത്ത തിരക്കുകളിലേയ്ക്കൊഴുകുകയായിരുന്നു. അപ്പോഴും ഒരു വലിയ തീക്കനല്‍ ഉള്ളിലെരിഞ്ഞുകൊണ്ടിരുന്നു. എപ്പോഴെങ്കിലുമൊക്കെ നമ്മളറിയാതെ നമ്മുടെ ശരീരം ആ തീക്കനലില്‍ എരിയാന്‍ തുടങ്ങും. താങ്ങാന്‍ ശക്തമായ കരങ്ങളില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ കത്തിച്ചാമ്പലായേന.

ജീവിതം അങ്ങനെയൊക്കെയാണെങ്കിലും നമുക്ക് മുന്നോട്ട് പോയെ മതിയാകു.
                                           **************************************


Sunday, 22 March 2015

                             BETTER LATE THAN NEVER   


രാവിലെ ഓഫീസിലേക്കിറങ്ങാന്‍ വാതില്‍ തുറന്നപ്പോഴാണ് അടുത്ത മഴയ്ക്കുള്ള കൊളുണ്ടെന്നു തോന്നിയത്. ആകാശം മൂടികെട്ടി വല്ലാണ്ട് മുഖവും വീര്‍പ്പിച്ചങ്ങനെ നില്‍ക്കുകയാണ്. കൂടാതെ നല്ല പൊടിക്കാറ്റും. കാഴ്ച്ചക്കപ്പുറത്തൊരു വിങ്ങലും പിടച്ചിലും കേള്‍ക്കാനാകും. കാര്‍മേഘങ്ങളില്‍ നിന്നും പുറത്ത് ചാടാനുള്ള സൂര്യന്റെ വെമ്പലാണത്. വീട്ടില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി. അപ്പോഴാണോര്‍ത്തത്, ഇന്ന് ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ഉള്ള കാര്യം. ഹോ, ഇനിയിപ്പോള്‍ അല്‍ഖോറില്‍ നിന്നും റാസലഫ്ഫാനിലെ ഓഫീസിലേക്ക്, അവിടെനിന്നും ഉച്ചക്ക് മുമ്പായി ദോഹയിലെ ഹോസ്പിറ്റലിലേക്ക്. തിരികെ വീണ്ടും അല്‍ഖോറിലേക്ക്.

ഒരുകണക്കിന് അത്യാവശ്യജോലികള്‍ തീര്‍ത്തീട്ട് ബോസിനോട് നേരത്തെ പോകാനുള്ള അനുവാദവും വാങ്ങി പൂള്‍കാര്‍ കാത്തുനില്‍പ്പായി. അപ്പോഴാണറിയുന്നത് ഡ്രൈവര്‍ എത്താന്‍ വൈകും എന്ന്; മറ്റൊരു കാര്‍ സര്‍വീസ് ചെയ്യാന്‍ കൊണ്ടു പോയിട്ട് അയാളതേവരെ തിരിച്ചെത്തിയിട്ടില്ല . സ്വയം വണ്ടി ഓടിച്ചു പോകുവാന്‍ അനുവാദമുണ്ട്. പക്ഷെ റാസലഫ്ഫാനില്‍ നിന്നും ദോഹക്ക് ഡ്രൈവ് ചെയ്യാനുളള്ള കോണ്‍ഫിഡന്‍സ് ഇല്ലാത്തതുപോലെ. കുറച്ചു നാളായി ലോങ്ങ്‌ ട്രിപ്പ്‌ വണ്ടി ഓടിക്കാറില്ലായിരുന്നു. കൂടാതെ ഡ്രൈവിംഗ് ലൈസെന്‍സ് ബാഗില്‍ കരുതിയിട്ടുമില്ല.

എന്ത് ചെയ്യണമെന്നറിയാതെ ഓഫീസിലേക്ക് തിരികെ പോകാന്‍ തുടങ്ങുമ്പോഴേക്കും ട്രാന്‍സ്പോര്‍ട്ട് സെക്ഷനില്‍ നിന്നും കാള്‍ വന്നു. ഡ്രൈവര്‍ അഞ്ചു മിനിറ്റിനുള്ളില്‍ എത്തിച്ചേരും എന്നറിയിച്ചുകൊണ്ട്‌. ഹോ! ദൈവത്തിന് സ്തുതി. ക്യാന്‍സല്‍ ചെയ്താല്‍ അടുത്ത അപ്പോയിന്റ്മെന്റ് കിട്ടാന്‍ പിന്നെയും കുറെ കാത്തിരിക്കണമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. സമാധാനമായി. സമയം വൈകിയതിനാല്‍ ഡ്രൈവറോട് കാര്‍ കുറച്ചു സ്പീഡില്‍ തന്നെ പൊയ്ക്കോട്ടേ എന്ന് പറഞ്ഞു. കേള്‍ക്കേണ്ട താമസം അവന്‍ മിന്നിക്കാന്‍ തുടങ്ങി. റോഡില്‍ കാര്യമായ തിരക്കില്ലാതിരുന്നതിനാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കുറെദൂരം പിന്നിട്ടു.

വഴിയരികില്‍ ഇത്രയധികം പൂച്ചെടികളും വൃക്ഷങ്ങളും വളര്‍ന്ന്‍ നില്‍പ്പുണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്. കണ്ണുകള്‍ക്ക് വല്ലാത്തൊരു കുളിര്‍മ. കൂടാതെ കാതുകളിലേക്ക് ഗസലിന്റെ നനുത്ത സംഗീതവും ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഒരു ഫോട്ടോയെടുക്കാമെന്നോര്‍ത്ത് സെല്‍ഫോണ്‍ ഫോക്കസ് ചെയ്യുന്നതിനിടക്ക് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി ബ്രേക്ക്‌ ചെയ്ത്, വളരെ പതുക്കെ റോഡ്‌സൈഡിലേക്കെടുത്ത് ഒതുക്കിനിറുത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ അവിടെ കുറച്ചാളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതായി കണ്ടു. പോലീസ് അവരോടൊക്കെ തിരികെ അവരുടെ വണ്ടിയിലേക്ക് കയറാനായി ആവശ്യപ്പെടുന്നുണ്ട്. അപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്. റോഡ്‌ മിക്കവാറും പഞ്ചസാരമണലാല്‍ മൂടപ്പെട്ടു കിടക്കുകയാണ്. നാല് വലിയ കാറുകള്‍ കൂട്ടിയിടിച്ച് റോഡിന്നിരുവശവും താറുമാറായി കിടപ്പുണ്ട്. രണ്ടാളുകളെ ആമ്പുലന്‍സിലേക്ക് കയറ്റുന്നു. മറ്റൊരു കാറിന്നുള്ളില്‍പ്പെട്ട് ജാമായ ഒരാളെ പുറത്തേക്കെടുക്കാനുള്ള ശ്രമത്തിലാണ് കുറച്ചുപേര്‍. പെട്ടെന്ന്‍ ഉള്ളം ഒന്നാളി.

ഡ്രൈവര്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു. ഞാന്‍ പുറകിലെ ഗ്ലാസ്സിലൂടെ വീണ്ടും നോക്കി. അവിടെ കുറെ ചില്ലുകളും, ചീറ്റിക്കിടക്കുന്ന ചോരയും കണ്ടപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി. കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍നിന്നും അല്‍പ്പം വെള്ളം കുടിച്ചു, പിന്നെ പതുക്കെ സീറ്റിലേക്ക് തലചായിച്ചു കിടന്നീട്ട് ഡ്രൈവറോട് പറഞ്ഞു, “സ്പീഡ് കുറയ്ക്കൂ”. ഇപ്പോള്‍ അറുപതിലാണ് പോകുന്നത് മേം എന്നവന്‍ പറഞ്ഞെങ്കിലും ഞാന്‍ വീണ്ടും പറഞ്ഞു, “ വേണ്ട, ഇനിയും സ്പീഡ് കുറയ്ക്കൂ”. നമ്മള്‍ ഹോസ്പിറ്റലില്‍ എത്താന്‍ വൈകില്ലേ എന്ന അവന്‍റെ ചോദ്യത്തിന് കുറച്ചു മുമ്പിലായി റോഡിനരികെയുള്ള ബോര്‍ഡ്‌ ചൂണ്ടിക്കാണിച്ചു കൊടുത്തീട്ട് ഉറക്കെ വായിക്കാന്‍ പറഞ്ഞു. അവന്‍ വായിച്ചു, “BETTER LATE THAN NEVER”.

രണ്ടു ദിവസം മുമ്പ്, പുതിയതായി കമ്പനിയില്‍ ചേര്‍ന്ന ട്രെയിനീസിനുള്ള ഒറിയന്റെഷന്‍ ക്ലാസ്സില്‍ സുരക്ഷയെകുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രസന്റേഷനിലും ഇത് പല പ്രാവശ്യം ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞതാണ്. “BETTER LATE THAN NEVER”. പക്ഷേ, കാര്യങ്ങളറിയുന്നതു കൊണ്ടുമാത്രമായില്ലല്ലോ, അത് നമ്മളോരോരുത്തരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണല്ലോ യഥാര്‍ത്ഥത്തില്‍ കാര്യമിരിക്കുന്നത്.

ഓര്‍ക്കുക, നമ്മള്‍ തന്നെയാണ് കുറെയൊക്കെ നമ്മുടെ രക്ഷകര്‍!

                                                   ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

                                    പേരിലെന്തിരിക്കുന്നു  


വെള്ളിയാഴ്ച രാവിലെ വൈകിയുണര്‍ന്നാല്‍ മതിയല്ലോ എന്ന ആശ്വാ സത്തിലും സന്തോഷത്തിലുമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുക. അതുംകുറെ വൈകിതന്നെ; ഏകദേശം പാതിരയാകും. ആറു മണിക്കൂര്‍ ദിവസവും ഉറങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും വാരാന്ത്യത്തില്‍ കുറെ കൂടുതല്‍ സമയം ഉറങ്ങിയാലെ ഒരു സുഖമുള്ളു.

എന്നാലിന്ന് നേരത്തെ തന്നെ ഒരു ഫോണ്‍ കാള്‍ എന്നെ വിളിച്ചുണര്‍ത്തി. ഇന്നുച്ചക്ക് ശേഷമുള്ള ഒരു പ്രോഗ്രാമിനെ കുറിച്ചോര്‍മിപ്പിക്കാനായിരുന്നു ആ കാള്‍. റിമൈന്റെര്‍ പലപ്പോഴും ഒരു നല്ല കാര്യമാണെന്ന് തോന്നാ റുണ്ടെങ്കിലും, അപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടതിലെ വിഷമം ഉള്ളില്‍ വല്ലാതുണ്ടായിരുന്നു. നന്ദി പറഞ്ഞുകൊണ്ട് വേഗം ഫോണ്‍ കട്ട്‌ ചെയ്തു. കുറച്ചുനേരം കൂടി ഉറങ്ങാനായി വീണ്ടും കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നീട്ടും ഉറക്കം വരാതായപ്പോള്‍ മുറിയിലെ വാള്‍ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴ് കഴിഞ്ഞു. ഇനിയിപ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ക്ലീനിങ്ങിനായി നേപ്പാളി പയ്യന്‍ വരും.

ബെഡ്ഡില്‍ നിന്നെഴുന്നേറ്റു പതുക്കെ മുറ്റത്തേക്കിറങ്ങി. ഇന്നലത്തെ പോലെ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷം. പിന്നീട് പതിവുദിനചര്യയിലേക്ക് കടന്നു. സമയം ഒമ്പതാകാറായിട്ടും പയ്യനെ കാണാനില്ല. ഈയിടെയായി അവന്‍ പണിയില്‍ കുറച്ചുഴപ്പലാണ്. സത്യസന്ധനും സാധുവുമായതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മന്ത്രി പറയുന്നതുപോലെ ഞങ്ങളതൊന്നും “വെല്യെ ഇസ്സ്യു” ആക്കാറില്ല.

ഞാനടുക്കളയിലെ തിരക്കിലേക്കൂളിയിടുന്നതിനിടയില്‍ അപ്പുറത്ത് ആരോടോ ഇക്കയുടെ സംസാരം കേള്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ എനിക്ക് കേള്‍ക്കാനായി അല്‍പ്പം ഉറക്കെ “ബുദ്ധ എത്തി, കൂടെ വേറൊരുത്തനും ഉണ്ട്” എന്നും പറഞ്ഞു. വീട്ടില്‍ ക്ലീനിങ്ങിനു വരുന്ന പയ്യനാണ് ബുദ്ധ. ഞാനടുക്കളയില്‍ നിന്ന് ഹാളിലേയ്ക്കെത്തി നോക്കുമ്പോഴേക്കും അവര്‍ രണ്ടു പേരും മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ചോദ്യഭാവത്തില്‍ ഞാന്‍ ഇക്കയുടെ നേരെ നോക്കിയപ്പോള്‍ മറുപടിവന്നു:

“ബുദ്ധയ്ക്കിന്നു വൈകീട്ട് ദോഹയില്‍ പോകാനുണ്ട്. വേഗം ജോലി തീര്‍ക്കാന്‍ അവന്‍ സഹായത്തിനൊരാളെ കൂട്ടിയതാണ്. വൃത്തിയാക്കാനുള്ള മുറികളും ടോയ്ലെറ്റും പുതിയ ആളെ കാണിക്കാനായി മുകളിലേക്ക് കൊണ്ടുപോയതാ”

“ആരാ എന്താ എന്നൊന്നും അറിയാതെ, നേരത്തെ പറയാതെ, ഇത് ശരിയാവോ” എന്ന എന്‍റെ ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഇക്ക ടിവിയിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും ഞാനടുക്കളയിലേക്ക് വലിഞ്ഞു.

ഇതിനിടയില്‍ അവര്‍ രണ്ടുപേരും വീണ്ടും താഴേക്കിറങ്ങി. ഇക്ക എന്തോ ചോദിക്കുന്നതിനിടയില്‍ പുതിയതായി വന്ന പയ്യന്‍ “ബോംബ്‌” എന്ന് പറയുന്നത് കേട്ടു ഞാന്‍ ഞെട്ടി.
“ഇസ്കാ മത്ലബ്‌ ക്യാഹെ?” എന്നിക്ക മറുചോദ്യം അവനോട്.
പടച്ചോനെ, വീടിനകത്ത് ബോംബോ...? ബോംബിന്റെ മത്ലബ്‌ ചോദിച്ച്നില്‍ക്കാതെ അതെവിടെയെന്നും എന്താണ് ചെയ്യേണ്ടതെന്നും ഉടനെതന്നെ കണ്ടുപിടിക്കാതെ ഈ മനുഷ്യനെന്താ മത്ലബും ചോദിച്ച് നേരം കളയുന്നെ എന്നസ്വസ്ഥതയോടെ തിടുക്കത്തിലാത്മഗതം നടത്തി ഞാന്‍ വേഗം ആക്ഷന്‍ പ്ലാന്‍ ചെയ്യാനവരുടെ അടുത്തെത്തി.
അപ്പോഴാണ്‌ പുതിയ അവതാരത്തെ കാണുന്നത്. നമ്മുടെ സ്ഥിരം പയ്യനായ ബുദ്ധ കൂടിയാല്‍ ഒരു വലിയ ഉരുളക്കിഴങ്ങിന്റെ വലുപ്പമേ ഉള്ളു. അവനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയവന്‍ ഒരു കീരിക്കാടന്‍ ജോസ്. ഇത്രക്ക് വലുപ്പമുള്ള നേപ്പളിയെ ഞാനിതേവരെ കണ്ടീട്ടില്ല. സംഗതി പന്തിയല്ലെന്ന മട്ടില്‍ ഞാനിക്കയെ നോക്കുമ്പോള്‍ പുള്ളിക്കാരന്‍ തമാശ കേട്ടെന്നപോലെ ചിരിക്കുകയാണ്.

“എന്താ ബോംബിന്‍റെ കാര്യം പറയുന്നത് കേട്ടെ?”

എന്റെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ഇക്കയുടെ മറുചോദ്യം എന്‍റെ നേരെ
‘ നീ ഈ പുതിയവനെ പരിചയപ്പെടുന്നില്ലേ? അവന്‍റെ പേര് ചോദിച്ചോ?”

“പിന്നെ, എനിക്കിതിനിടയില്‍ അതായിരുന്നല്ലോ പണി” എന്‍റെ മറുപടി കേട്ട് ഇക്ക ഉറക്കെ ചിരിച്ചീട്ട് പറഞ്ഞു,

“നന്നായി, ഏതായാലും ഇപ്പോള്‍ തന്നെ ചോദിച്ചോ”

ഞാനവനു നേരെ നോക്കി ചോദിച്ചു,
“ ആപ്ക്കാ നാം ക്യാഹെ?”

മറുപടി ഉടനെ വന്നു: “ബോംബ്‌”

“എന്തോന്ന്!!” പെട്ടെന്ന് എന്റെ ഹിന്ദിയൊക്കെ കൈവിട്ടുപോയി.
മൂന്നുപേരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അപ്പോഴാണെനിക്ക് ഇക്ക നേരത്തെ ഇവനോട് മത്ലബ്‌ ചോദിച്ചതിന്റെ ശരിയായ മത്ലബ്‌ പിടികിട്ടിയത്. പെട്ടെന്ന് ഞാനും ഉറക്കെചിരിക്കാന്‍ തുടങ്ങി. അതൊരു കൂട്ടച്ചിരിയായി മാറുന്നതിനിടയില്‍ ഇക്ക വളരെ ഗൌരവത്തോടെ അവനോട് ചോദിച്ചു
“തുജെ കഭീ പോലീസ് പക്ടാ?”

അവനും കാര്യമായിത്തന്നെ അവനറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു.
“ഫസ്റ്റ് ടൈം ഇദര്‍ ആനെക്കാ സമയ് എയര്‍പോര്‍ട്ട്‌ മേം ഏക്‌ പുലീസ് മേരാ പാസ്പോര്‍ട്ട്‌ ചെക്ക്‌ കര്‍ക്കെ പൂച്ചാ മേരെ നാം കാ സ്പെല്ലിംഗ് ക്യാഹെ. മേം നെ ബോലാ 'B O M B'. വോബീ നാം കാ മത്ലബ് പൂച്ചാ. അസലീ മേം മുജെ മാലും നഹീ. മേം ഉസസേ സഹീ ബോല്‍ദിയാ. വോ ഭീ ആപ്കീ തരഹ് ഹസനെ ലഗാ ഫിര്‍ മുജെ ജാനെ കാ പെര്‍മിഷന്‍ ദിയ.’ അവനത് പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ ഇക്കയോട് ചോദിച്ചു.
“ഇവനെ അന്വേഷിച്ച് ഇനി ഏതെങ്കിലും പോലീസ് ഇങ്ങോട്ട് വരോ?”

ഇക്ക എന്റെ നേരെ നോക്കി, പിന്നെ അവനെ ഗൌരവത്തില്‍ ഉപദേശിക്കുന്നുണ്ടായിരുന്നു.
“ഇനി ആരങ്കിലും പേര് ചോദിച്ചാല്‍, പ്രത്യേകിച്ച് പോലീസുകാര് ചോദിച്ചാല്‍, നീ ബോബിയെന്നു പറഞ്ഞാല്‍ മതി.”

അവന്‍ ‘ജീ സാബ്‌” എന്നു പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു.

                         ********************************************************************************

Wednesday, 13 August 2014

ഇരകള്‍

           ഇരകള്‍

രാവിലെ മുതല്‍ വല്ലാത്തൊരു വിഷമം. ഇവിടെ വന്നീട്ടൊരു പാട് വര്‍ഷങ്ങളായി. ഞായറാഴ്ചകള്‍ മനുഷ്യന് വട്ട് പിടിക്കും. ഓഫീസില്‍ പോകാനുള്ള പങ്കപ്പാടിനിടായിലായിരിക്കും നാട്ടിലേക്ക് പതുക്കെ മനസ്സെത്തുക. മിക്ക ഞായറും നാട്ടില്‍ ആള്‍ക്കാര്‍ക്ക് ഭയങ്കര തിരക്കാണ്. അന്നായിരിക്കും, വിവാഹം, പാലുകാച്ചല്‍, ടൂര്‍, മറ്റു വിരുന്ന് അങ്ങനെയങ്ങനെ. ഇവിടെ രാവിലെ breadലൊരു Cholesterol ഫ്രീ butterഉം തേച്ച്പിടിച്ച് നെട്ടോട്ടം ഓടുമ്പോളായിരിക്കും നാട്ടില്‍ നിന്നുള്ള ഓരോ Whatsapp message with photos.

പക്ഷെ ഇന്ന് ഞാനതും കാത്തിരിക്കുകയായിരുന്നു. എന്റെ സഹപ്രവര്‍ത്തകയും പിന്നീട് വളരെ അടുത്ത കൂട്ടുകാരിയായിത്തീര്‍ന്ന ഷഹാനയുടെ മകള്‍ടെ വിവാഹമാണ്. എഞ്ചിനീയറിംഗ്final year ല്‍ തന്നെ നല്ലൊരു സ്ഥാപനത്തില്‍ ജോലി offer വന്നതാണ്. അകലെയായതുകൊണ്ട് വിടാന്‍ തറവാട്ടില്‍ പലര്‍ക്കും മടി. എന്നീട്ടും അവള്‍ നിര്‍ബന്ധം പിടിച്ച് ജോലിക്ക് ചേര്‍ന്നു. അതിനിടയില്‍ CAT ടെസ്റ്റ്‌ വഴി നല്ലൊരു കോളേജില്‍ MBA അഡ്മിഷന്‍. ബാപ്പയുടെ തറവാട്ടില്‍ വരിവരിയായി നില്‍ക്കുന്ന കസിന്‍സിനിടയിലെ അടുത്ത കല്യാണ സ്ഥാനാര്‍ഥി. MBBS, എഞ്ചിനീയറിംഗ് അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബാപ്പയുടെ സഹോദരീ സഹോദരന്മാരുടെ മക്കള്‍. ഏതായാലും 8 മാസം മുമ്പേ നല്ലൊരു പ്രൊപോസല്‍ വന്നു. MBA കഴിഞ്ഞാലുടന്‍ വിവാഹം. 

അന്നേ തീരുമാനിച്ചു കല്യാണം പോയി കൂടി അടിച്ചു പൊളിക്കണമെന്നൊക്കെ. 

"നീയെത്തിയാല്‍ എനിക്കത് വളരെ സന്തോഷമായിരിക്കും" എന്നവളും.

മാറിവന്ന സാഹചര്യങ്ങളില്‍ അത് പതിവ് പ്രവാസിയുടെ സ്വപ്നമായി മാറുകയായിരുന്നു.പക്ഷെ അതിരാവിലെ തന്നെ Whatsappല്‍ ഫോട്ടോസ് sharing. നല്ല ഫോട്ടോസ്.നാട്ടിലെ ഒരുപാട് ആഘോഷങ്ങള്‍ നമുക്ക് പലപ്പോഴും നഷ്ടമാകാറുണ്ട്. ഇക്ക പറയും ഗള്‍ഫില്‍ വന്നതിന് ശേഷം, വീട്ടിലെ, ഇക്ക കൂടിയ ഏക കല്യാണം ഇക്കയുടെതാണെന്ന്. 

വൈകീട്ട് വീട്ടിലേക്ക് വിളിച്ചു. അവിടെയും ബന്ധുക്കളുടെ വീട്ടില്‍ വേറെ 2 വിവാഹം. ഞായറാഴ്ചകള്‍ tension ആണത്രേ. ഒരേദിവസം ഒന്നിലേറെ ആഘോഷങ്ങള്‍ വന്നാല്‍ ഒരുങ്ങാനും പോകാനും നേരം തികയില്ലത്രേ. Bauty parlour മൊത്തം തിരക്കോട് തിരക്ക്,

കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നൊരു ഫോണ്‍ കാള്‍. വിളിച്ചത് നമ്മുടെ ഒരു ബന്ധു.

കഴിഞ്ഞ വര്ഷം നാട്ടില്‍ ചെന്നപ്പോള്‍, എഞ്ചിനീയറിംഗ് തേര്‍ഡ് year ആയ തന്റെ മകള്‍ക്ക് വിവാഹം നിശ്ചയിച്ചതിനെ കുറിച്ച് വാചാലയാകുന്നുണ്ടായിരുന്നു അവര്‍. “അവള്‍ടെ ചെക്കന്‍ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണ്. നല്ല കുടുംബമാണ്. അവള്‍ നല്ല സുന്ദരിയായതിനാല്‍ വിവാഹം പെട്ടെന്ന് ശരിയായി. പെണ്‍കുട്ടികളെയൊക്കെ പഠിപ്പ് കഴിയുന്നതുവരെ കാത്തിരിക്കാതെ വിവാഹവും അതിനിടയില്‍ നടത്തുന്നതാ ബുദ്ധി.”

ബന്ധു തുടര്‍ന്നു. “ അജിത, എന്റെ മോള് ഇപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്. അവള്‍ മൂന്നു മാസം pregnant ആണ്”.

“ആഹാ, അപ്പോള്‍ മബ്രൂക്; ഇനി grandma, grandpa”.   കുട്ടികളെന്ത് പറയുന്നു?"

“രണ്ടാമത്തെ മോള്‍ പ്ലസ്‌ ടു, മോന്‍ 10ല്‍” ഞങ്ങളാകെ വിഷമത്തിലാണ്. വിവാഹം ഉറപ്പിച്ചപ്പോള്‍ ചെക്കന്‍ എഞ്ചിനീയര്‍. ബാപ്പയുടെ business നടത്തുന്നു. ഗള്‍ഫില്.നല്ല കുടുംബക്കാര്‍. എഞ്ചിനീയറിംഗ് complete ആയോ എന്നോ, എന്താണ് ജോലിയെന്നൊ ഒന്നും കൂടുതല്‍ അന്വേഷിച്ചില്ല. ബാപ്പയും മകനും ദോഹയിലാണ്. എഞ്ചിനീയറിംഗ് പഠിത്തം  ശരിയാകാത്തതുകൊണ്ട് രണ്ടാം വര്ഷം തന്നെ അത് നിറുത്തി. വിവാഹം കഴിഞ്ഞ്  ആദ്യനാള്‍ മുതല്‍ തുടങ്ങി അവന്റെ അസുഖം.
പെങ്ങളും ഉമ്മയും നാട്ടിലുണ്ട്. ഗള്‍ഫില്‍ കൊണ്ടുവരാനും തല്‍ക്കാലം സാധിക്കില്ല. ഒരു പ്രസവമൊക്കെയായി വീട്ടില്‍ തല്‍ക്കാലം കൂടാന്‍ പറഞ്ഞുവത്രേ”

അവളൊന്നും ആരെയും അറിയിച്ചിരുന്നില്ല. രാത്രി കിടക്കാന്‍ നേരം അവന്റെ ഉമ്മ ഒരു ഗ്ലാസ്‌ ജ്യൂസ്‌ അവനു കൊടുക്കും കൂട്ടത്തില്‍ ഒരു ഗുളികയും. അതെന്താണ്എന്നവള്‍ക്കറിയില്ല. ചോദിച്ചാല്‍ പറയുകയുമില്ല.

"ഇതിനിടയില്‍ പെങ്ങളുടെ വിവാഹം ഉറപ്പിച്ചു. ചെറുക്കന്‍ ദുബായിലാണ്.  നമ്മുടെ ഈ കഥാനായകന്‍ ഭാര്യക്ക് സൗന്ദര്യം കൂടുതലാണോ എന്ന സംശയത്തില്‍ കുറച്ചു ചൂടുവെള്ളം ദേഹത്തേക്കൊഴിച്ചുവത്രേ. ഗര്‍ഭിണിയായ അവള്‍ തീരെ വയ്യാതെ വീട്ടില്‍ എത്തിയപ്പോഴാണ് ഓരോന്നായി അറിയുന്നത്."

ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ നോക്കി. അവസാനം വലിയൊരു കരച്ചിലിലായിരുന്നു ആ ഫോണ്‍ കാള്‍ അവസാനിച്ചത്.

നേരം കുറെയായി. ഞാന്‍ വിവരം ഇക്കയോട് പറഞ്ഞു.
ഇക്കയുടെ പ്രതികരണം, “ ഇവന്മാര്‍ക്കെതിരെ നാട്ടില്‍ കേസ് കൊടുക്കാന്‍ പറ, അവന് അടുത്ത മാസം പെങ്ങളുടെ വിവാഹത്തിനു നാട്ടില്‍ പോകുന്നുവേന്നല്ലേ പറഞ്ഞത്. പിന്നെ പെണ്പിള്ളേര്‍ ഒന്ന് വലുതായി തുടങ്ങുമ്പോഴേക്കും അവരൊരു ഭാരമായി തോന്നുന്ന  ഈ കാര്ന്നോന്മാര്‍ക്കൊക്കെ ഇങ്ങനെ തന്നെ വേണം”. അതും പറഞ്ഞ് കുറച്ചു നേരമിരുണ്ണ്‍ ആലോചിച്ചങ്ങനെയിരുന്നു പിന്നീടെപ്പോഴോ ഇക്ക ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.

ഇന്നലെ നാട്ടിലേക്ക് വീണ്ടും ബന്ധുവിനെ വിളിച്ചു സംസാരിച്ചു. ഞാന്‍ ചോദിച്ചു , “ അവള്‍ടെ ബാപ്പ എന്ത് പറയുന്നു?

ബാപ്പ കുറച്ചുകൂടി ആത്മവിശ്വാസത്തിലാണ്. “ എന്റെ മോളിവിടെ തല്ക്കാലം നില്‍ക്കട്ടെ. അവളുടെ ഭാവിക്കുതകുന്ന ഒരു മുതല്‍ക്കൂട്ട് അവളുടെ കയ്യിലുണ്ട്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടേ. ഞങ്ങളുടെ മകള്‍ നേരത്തെ തന്നെ ഒന്നും പറഞ്ഞില്ല." 

ഇപ്പോള്‍ അവള്‍ടെ നാത്തൂന്റെ  ചെറുക്കന്റെ വീട്ടുകാര്‍ ഇവളെ ഇടയ്ക്ക് വിളിക്കും ദുബൈയില്‍ നിന്നും. വിവാഹം അടുക്കാറായി. അവര്‍ തീയതി നീട്ടുകയാണല്ലോ? എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചുകൊണ്ട്.”
അവളൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ ഉമ്മ പ്രതികരിച്ചു തുടങ്ങി. 

അവളെ തിരികെ കൂട്ടാനായി അവള്‍ടെ അമ്മായിയമ്മയും നാത്തൂനും വീട്ടിലെത്തിയിരിക്കുകയാണ്. മകള്‍ടെ വിവാഹം  കഴിയുന്നവരെയെങ്കിലും വീട്ടില്‍ നില്‍ക്കണം” എന്ന അഭ്യര്‍ത്ഥനയുമായി.
സംസാരത്തിനോടുവില്‍ ബന്ധു എന്നോടൊരു ഒരുപദേശവും.

“ പെണ്‍കുട്ടികളെ പഠിപ്പിക്കുക,അവരുടെ ഭാവിയിലേക്കുള്ള എന്തെങ്കിലും ഉപകാരപ്രദമാകുന്ന രീതിയില്‍. കല്യാണം ഒക്കെ അത് കഴിഞ്ഞു ചിന്തിച്ചാല്‍ മതി.” ഞാനൊന്നുകൂടി കാതോര്‍പ്പിച്ചു.


വിശ്വസിക്കാന്‍ പ്രയാസം തോന്നി.

Tuesday, 12 August 2014

മഞ്ചു

                       മഞ്ചു 

അതിരാവിലെ  ഓഫീസിലേക്ക് നടക്കുമ്പോള്‍ പിറകില്‍നിന്നാരോ വിളിച്ചു 

അജിതേച്ചീ..”  

ഇവിടെയിതാരാ ഇങ്ങനെ വിളിക്കാനെന്നു മനസ്സിലോര്‍ത്തു. ഓഹോ നമ്മുടെ നാട്ടുകാരന്‍ ചെക്കന്റെ ഭാര്യ. ആഹാ സനലും മക്കളും ഒക്കെ സുഖമായിരിക്കുന്നോ?”

ഒരു കരച്ചിലായിരുന്നു മറുപടി.

“നീയെന്താ കരയുന്നെ? മഞ്ചു ?”

“കാണണമെന്ന് വിചാരിച്ചിരുന്നു നേരത്തെ. പിന്നെ പറ്റിയില്ല; അജിതേച്ചി ഇവിടെ കുറച്ചുനാള്‍ ഉണ്ടായിരുന്നില്ലല്ലോ”

അതിനിടയില്‍ മൂന്നാമാതൊരാള്‍ അവിടെയെത്തി. 

മഞ്ചു ധൃതിയില്‍ കണ്ണ് തുടച്ചു.

“ഞാന്‍ തിരക്കിലാണ്. നീയെന്റെ ഓഫീസിലേക്ക് ലഞ്ച് ബ്രേക്കില്‍   വാ. നമുക്ക് സംസാരിക്കാം.”

നാട്ടില്‍, എന്റെ ഉമ്മയുടെ ഒരു കൂട്ടുകാരിയുണ്ടായിരുന്നു, സരസ്വതിചേച്ചി;  അങ്ങകലെ സ്കൂളില്‍ ടീച്ചറായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടരികിലുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നാണ് എന്നും സ്കൂളില്‍ പോകാന്‍ സരസ്വതി ചേച്ചി ബസ് കയറുന്നത്. ഞാനും അതെ ബസിലാണ് കോളേജില്‍ പോയിരുന്നത്. ഇടയ്ക്ക്  ഉമ്മ ഞങ്ങളുടെ അരികിലേക്കെത്തും. ചേച്ചിയുടെ വിശേഷങ്ങളറിയാന്‍.  ചില ദിവസങ്ങളില്‍  എന്നെ കേള്‍പ്പിക്കാതെയായിരിക്കും അവരുടെ സംഭാഷണം; അതിനിടയില്‍  ചേച്ചി കരയുന്നതും  ഉമ്മ അവരെ സമാധാനിപ്പിക്കുന്നതും കാണാം. ഉമ്മ അതിനെക്കുറിച്ച് കാര്യമായൊന്നും തന്നെ എന്നോട് പറയാറില്ല.  പിന്നീട് വലുതായപ്പോള്‍  പലരില്‍ നിന്നുമായി ഞാന്‍ വിവരങ്ങള്‍ അറിഞ്ഞു.

നല്ലൊരു തറവാട്ടിലെ അംഗമായിരുന്നു ചേച്ചി.  രണ്ട് മിടുക്കരായ ആണ്‍കുട്ടികള്‍; അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു.  ഭര്‍ത്താവിന് അവിടെ അ ടുത്തുള്ള വില്ലേജ് ഓഫീസിലാണ് ജോലി. വെളുപ്പിനെ  തന്നെ വീട്ടിലെ പണികളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തീര്‍ത്തീട്ടാണ്  ചേച്ചിയുടെ, സ്കൂളിലേക്കുള്ള ഒന്നര മണിക്കൂര്‍ ബസ്‌യാത്ര, ജോലി കഴിഞ്ഞ്  തിരികെ വീട്ടില്‍ എത്തുമ്പോള്‍ വൈകീട്ട്  ആറരമണിയാകും.  അവിടെ വീട്ടില്‍ മക്കളുണ്ടാകും അമ്മയെകാത്ത്. അവര്‍ക്ക് വേണ്ടുന്ന  കാര്യങ്ങളും വീട്ടിലെ മറ്റു ജോലികളും തീര്‍ത്ത് കഴിയുമ്പോഴേക്കും നേരം ഏറെയാകും. അതിനിടയില്‍ വയറു നിറയെ കള്ളും കുടിച്ച് ആടിയാടി വരും അയാള്‍, ചേച്ചിയുടെ ഭര്‍ത്താവ്. വന്നാലുടനെ ഭക്ഷണം റെഡിയായി മുന്നിലെത്തിയില്ലെങ്കില്‍ അയാളുടെ വിധം മാറും.

"എന്തായിരുന്നെടി നിനക്കിവിടെ ഇത്രയ്ക്ക് ജോലി? "  

ആ ചോദ്യത്തില്‍ തുടങ്ങി പിന്നെ കുറെ തെറിയും തൊഴിയുമായിരിക്കും അയാളുടെ വക ചേച്ചിക്കെന്നും കിട്ടിയിരുന്നത്. പേടിച്ചരണ്ട കുട്ടികള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയും. പതുക്കെ പതുക്കെ ആ കുട്ടികള്‍  വല്ലാത്ത മൂകതയിലായി; ചേച്ചി ഒരു തരം  മരവിപ്പിലേക്കും. 

ചേച്ചിയുടെ  വീട്ടുകാര്‍ ആദ്യമൊന്നും  ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല . പിന്നീട് വിവരങ്ങളറിഞ്ഞപ്പോള്‍ ചേച്ചിയെയും കുട്ടിളേയും അവരുടെ തറവാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി..  ആദ്യം ചേച്ചി പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും കുട്ടികളുടെ നിര്‍ബന്ധം കൂടി വന്നപ്പോള്‍  അവരെയും കൂട്ടി കുറച്ചു നാള്‍ വീട്ടില്‍ പോയി നിന്നു. സ്കൂള്‍ വക്കേഷനായത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു.  അവിടെ അടുത്തുള്ള ഏതെങ്കിലും സ്ക്കൂളിലേക്ക് കുട്ടികളെ മാറ്റുന്ന കാര്യം സംസാരിക്കാനായി ചേച്ചി ഭര്‍ത്താവിനോടാലോചിച്ചപ്പോള്‍, അങ്ങനെയൊന്നു സംഭവിച്ചാല്‍ അമ്മയും മക്കളും ജീവനോടെ ഉണ്ടാകില്ല എന്ന് ഭീഷണിപ്പെടുത്തി. അതോടെ അമ്മയും മക്കളും തിരികെ പോന്നു .

കാലം കുറെ പെയ്തൊഴിഞ്ഞു.  വിവാഹം കഴിഞ്ഞ്  ഞാന്‍ ഇവിടെ ഖത്തറില്‍ എത്തി. ഒരു ദിവസം ചേച്ചിയുടെ മൂത്ത മകന്‍ എന്നെ ഫോണില്‍  വിളിച്ചു.

 “ അജിതേച്ചി, ഞാനിവിടെയുണ്ട്ട്ടാ....സനല്‍. അമ്മയെ മറന്നോ? സരസ്വതി ടീച്ചര്‍ടെ മോനാ ഞാന്‍ .”

 “ആഹാ. സന്തോഷം. അമ്മയും മറ്റും ... ?” . ഞാന്‍ തിരക്കി.

“വയ്യാണ്ടായി. മരുന്നും  ആശുപത്രിയുമായി അങ്ങനെ നീങ്ങുന്നു."  സനല്‍ തുടര്‍ന്നു. " അച്ഛനും  അസുഖങ്ങളൊക്കെയായി നീങ്ങുന്നു. എന്റെ വിവാഹം കഴിഞ്ഞീട്ട് ആറുവര്‍ഷമായി. ഭാര്യ മഞ്ചു; ഡല്‍ഹിയില്‍ നേഴ്സ് ആയിരുന്നു. എനിക്കിവിടെ ഖത്തറില്‍ ജോലി  കിട്ടിയപ്പോള്‍ ഞാനവളെ ഇങ്ങോട്ട് കൂട്ടി. ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. "

"അനുജന്‍ എവിടെയാണ്?"

"അവനും ഭാര്യയും  ബോംബയിലാണ്. അവനവിടെ ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ്ജോലി. ഭാര്യ അവിടെ ഒരു സ്കൂളില്‍ ടീച്ചര്‍ ആണ്."    

“നീ മഞ്ചുവും കുട്ടികളുമായി  ഒരു ദിവസം  വീട്ടിലേക്ക് വാ.”

"വരാം ചേച്ചി... പിന്നെ, മഞ്ചു  ബി സ്സ്സി  നഴ്സിംഗ്ആണ്. ജോലിക്ക് ശ്രമിക്കുന്നുണ്ട്. അവിടെ നിങ്ങളുടെ കമ്പനി ക്ലിനിക്കില്‍  നേഴ്സ് പോസ്റ്റില്‍ വേകന്‍സിയുണ്ടെങ്കില്‍ പറയണേ ചേച്ചി  ”

"അതിനെന്താ, നീ  അവള്‍ടെ സി വി അയക്കൂ. ഞാന്‍  ഒന്ന് ശ്രമിച്ചു നോക്കട്ടെ. അവള്‍ക്ക് യോഗമുണ്ടെങ്കില്‍ കിട്ടും.”

"വളരെ നന്ദിയുണ്ട്  ചേച്ചി. ഞാനുടനെ അയക്കാം." അവന്‍റെ  ശബ്ദത്തില്‍ വല്ലാത്തൊരാവേശമുണ്ടായിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ സനലിന്റെ ഫോണ്‍ കാള്‍ ഉണ്ടായി, മഞ്ചുവിന് ഞങ്ങളുടെ കമ്പനി ക്ലിനിക്കില്‍ ജോലി ശരിയായി എന്നറിയിച്ചു കൊണ്ട്.
പിന്നീട് ക്ലിനിക്കില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ മഞ്ചുവിനെ കാണാറുണ്ട്‌.   എപ്പോഴും  വല്ലാത്ത ഉത്സാഹത്തിലായിരുന്നു മഞ്ചു. പക്ഷെ ഇന്നാദ്യമായി വേരെയൊരു മഞ്ചുവിനെ ഞാന്‍ കണ്ടു .

സമയം ഒന്നരയായി. മഞ്ചുവെത്തി. ഞാനവളേയും കൂട്ടി റൂമില്‍ നിന്നിറങ്ങി, ഭംഗിയായി വെട്ടിനിറുത്തിയ പച്ചപ്പരവതാനിയ്ക്കരികിലൂടെ കാന്റീനിലേക്ക് നടന്നു. നല്ല വിശപ്പും. സലാഡ്ബാറില്‍ നിന്നും കുറച്ചെടുത്തു, പിന്നെ അല്പം റൊട്ടിയും ഹമൂസും ഫ്രൂട്ട്സും എടുത്ത് ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയിരുന്നു.

“അജിതേച്ചി എനിക്ക് മനസ്സ് തുറന്നു സംസാരിക്കണം.  I feel I am trapped –“ മഞ്ചു

“എന്റെ അച്ഛനും അമ്മയും ഞാനും അനുജനും അടങ്ങുന്ന ഒരു കര്‍ഷക കുടുംബമാണ് എന്റേത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ തന്നെ മനസ്സിലായി സനലിനെന്തോ പ്രശ്നമുണ്ടെന്ന് ചിലപ്പോള്‍ തോന്നും വട്ടാണെന്ന്; ചിലപ്പോള്‍ ഭയങ്കര ഈഗോ; അതിനിടയില്‍ ആദ്യത്തെ മോന്‍. പിന്നെ ഖത്തര്‍യാത്ര. ആരോടും ഒന്നും പറഞ്ഞില്ല. സഹിച്ചു. അവിടെ സനലിന്റെ വീട്ടില്‍ അച്ഛനും അമ്മയും തന്നെ പരസ്പരം സംസാരിക്കുന്നത് കണ്ടീട്ടില്ല. അമ്മ മരുന്നും മറ്റുമായി ഒതുങ്ങിക്കൂടും. അച്ഛന്‍ ഏതു നേരവും മദ്യത്തില്‍ മുങ്ങിയും. അതിനിടയില്‍ ഒരു കാരണവുമില്ലാതെ വീട്ടില്‍ അച്ഛന്‍ വഴക്കുണ്ടാക്കും; ആരെയും വകവെക്കില്ല. ഒന്നും എന്റെ സ്വന്തം വീട്ടില്‍ മിണ്ടരുതെന്ന് സനലിന്‍റെ വക ഭീഷണി. 

ഇവിടേക്ക് വന്നതിനുശേഷം രണ്ടാമത്തെ കുട്ടി ജനിച്ചു. സനല്‍ ഇടയ്ക്കിടെ വീട്ടിലിരുന്നു കുടിക്കുമായിരുന്നു. അത് നിറുത്താന്‍  ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അതിഷ്ടപ്പെടാതെ എന്റെ നേരെ വഴക്കിനു വരും.  സനല്‍ മിക്കവാറും ഓഫീസില്‍ മറ്റുള്ളവരുമായും വഴക്കിടുമായിരുന്നു. ആര്‍ക്കും സനലിനെക്കുറിച്ച് ഒരു നല്ല അഭിപ്രായമില്ല എന്നുള്ളത് ഒരിക്കല്‍ അവരുടെ കമ്പനി പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ മനസ്സിലായി. ഇതിനിടയില്‍ വീട്ടില്‍ ഇരുന്നുള്ള കള്ളുകുടി സ്ഥിരമായി. മക്കള്‍ അത് കണ്ടു വളരുന്നു, അവരെകൂടി ചീത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഉടനെ ചൂടാകും. ഈയിടെയായി എന്നെ തല്ലാനും തുടങ്ങി. മൂത്ത മകന് സംസാരശേഷി കുറവാണ്; അവന് സ്പീച്ച് തെറാപ്പിയുണ്ട്. രണ്ടാമത്തെ മകന് 5 വയസ്സായി. ഓരോ രാത്രിയും വീട്ടില്‍ വന്നു കുപ്പി പൊട്ടിച്ചു കുടിക്കാന്‍ തുടങ്ങും. പഠിക്കാനിരിക്കുന്ന മക്കളെ അടുത്ത് വിളിച്ചിരുത്തി കുറേശ്ശെ വായിലേക്ക് ഒഴിച്ചുകൊടുക്കും. ചോദിച്ചാല്‍ പറയും “വലുതാകുമ്പോള്‍ അവരിത് മടുത്ത് കുടിക്കാതിരുന്നുകൊള്ളും, ഞങ്ങളുടെ അച്ഛന്‍ വീട്ടിലിരുന്നു കുടിക്കും, അമ്മയെ തല്ലും, ബഹളം വെക്കും, അമ്മ ഒന്നും മിണ്ടില്ല” അതൊക്കെ ഒരു രസമാണത്രേ. 

ഇതിനിടയില്‍ എന്റെ അച്ഛനും അമ്മയും ഇവിടെ വിസിറ്റിംഗിന് വന്നു. വീട്ടിലെ ശരിയായ അവസ്ഥ അപ്പോളാണവരറിയുന്നത്."  

ഞാനൊരു ഗ്ലാസ്‌ വെള്ളമെടുത്ത് മഞ്ചുവിന്  നേരെ നീട്ടി. അതിനിടയില്‍ രണ്ടു ഫ്രഷ്‌ ജ്യൂസിനും ഓര്‍ഡര്‍ കൊടുത്തു.
"മക്കള്‍ക്ക് അച്ഛനെ ഭയമാണ്. ഒന്നും സംസാരിക്കില്ല കുട്ടികളും അച്ഛനും തമ്മില്‍" സരിത തുടര്‍ന്നു.
"പലപ്പോഴും ഞാന്‍ സനലിനോട് പറയുമായിരുന്നു ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഞാന്‍ മക്കളെയും കൊണ്ട് നാട്ടിലേക്ക് പോകുമെന്ന്. അപ്പോഴൊക്കെ സനല്‍ അലറിവിളിക്കും, 
“എന്നെ ഉപേക്ഷിക്കല്ലേ, എനിക്ക് ഭ്രാന്ത് പിടിക്കും” എന്ന്. ഇതിനിടയില്‍ എന്റെ സഹോദരനും ഇവിടെ ഒരു ബാങ്കില്‍ ജോലിയില്‍ കയറി. 

ഇതിനിടയിലെപ്പോഴോ സനല്‍ ഓഫീസില്‍ സൂപ്പര്‍വൈസറുമായി ജോലി 
സംബന്ധമായി എന്തോ പറഞ്ഞിടഞ്ഞു. ആ പ്രശ്നം പിന്നെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ വഷളായി. അങ്ങനെ സനലിന്റെ ജോലിയും നഷ്ടപ്പെട്ടു. നാട്ടില്‍ സനലിന്റെ അച്ഛനും അമ്മയും പെന്‍ഷന്‍പറ്റി; മരുന്നും ജീവിതചെലവുമായി ബുദ്ധിമുട്ടുന്നു. സനല്‍ നേരെ നാട്ടിലേക്ക് പോയി.  എത്രയും പെട്ടെന്നാണ് സാഹചര്യങ്ങള്‍ മാറി മറിയുന്നത്. സനല്‍ നൈജീരിയയില്‍ ഒരു ജോലിക്ക് ശ്രമിച്ചു. അത് കിട്ടിയാലുടനെ മഞ്ചുവിനോട് ജോലി resign ചെയ്ത് കൂടെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവള്‍ടെ നല്ലൊരു ജോലി, പിന്നെ അന്യനാട്, ആകെ അവള്‍ ഭീതിയിലായി. അവള്‍ കമ്പനിയില്‍ വിവരം പറഞ്ഞപ്പോള്‍, കുറച്ചൊക്കെ കാര്യങ്ങളറിയാവുന്ന സഹപ്രവര്ത്തകര്‍ അത് തടഞ്ഞു; മാനേജര്‍ ഇടപെട്ടു. അവളെയും കുട്ടികളെയും കമ്പനി sponsorshipലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.  ഉടനെ കുട്ടികളേയും കൂട്ടി നാട്ടിലെത്താന്‍ പറഞ്ഞിരിക്കുകയാണ് സനല്‍ അവളോട്. കുട്ടികള്‍ക്ക് പേടിയാണ്. അവര്‍ക്ക് അച്ഛന്ടടുത്ത് പോകാന്‍ ഭയം. അവളുടെ വീട്ടില്‍ അച്ഛനമ്മമാര്‍ ആകെ വേവലാതിയില്‍. ഒറ്റയ്ക്കിവിടെ നില്‍ക്കേണ്ട എന്ന്. ഏതായാലും തല്ക്കാലം അവളുടെ ആങ്ങള കൂടെ താമസിക്കുന്നു. പക്ഷെ അവള്‍ക്ക് പിടിച്ച് നില്‍ക്കാനാകുന്നില്ല. ആങ്ങളയുടെ ഭാവിയും അവനു നോക്കേണ്ടേ.? അവളും കുട്ടികളും ഒരു വിലങ്ങുതടിയാകരുത്.

ജ്യൂസ്‌ ഗ്ലാസില്‍ ലാസ്റ്റ് സിപ് എടുക്കുമ്പോള്‍ ഞാനവളോട് പറഞ്ഞു, “നിന്നെപോലെ അവനും ഒരു ഇരയാണ്”. നമുക്കവിടെ നിന്നും തുടങ്ങാം.
“ഞാനിനി എന്താണ് ചെയ്യേണ്ടത് ചേച്ചീ?” മഞ്ചുവിന്റെ കയ്യില്‍ മുറുകെ പിടിച്ച് ഞാന്‍ പറഞ്ഞു;

“മക്കള്‍ക്ക് അച്ചന്‍, നിനക്ക് നല്ലൊരു തുണ, അവനും, പിന്നെ അച്ഛനും അമ്മയും അങ്ങനെയങ്ങനെ... അവള്‍ ഒന്നും മനസ്സിലാകാതെ പകച്ചുനിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, “ നീ ആ അമ്മയെ വിളിക്ക്, അവരവിടെ എന്തെടുക്കുന്നു എന്നന്വേഷിക്കൂ” അവരും നിനക്ക് വേണ്ടി പ്രാര്‍ഥിക്കും. കുറെ അനുഭവിച്ചതല്ലേ അവരും. നിന്നെ ശരിക്കും മനസ്സിലാക്കും.” സനലുമായി ഞാന്‍ സംസാരിക്കാം. പരസ്പരം സമ്മതമാണെങ്കില്‍ ഞാന്‍ നന്നായറിയുന്ന ഒരുപാട് കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുള്ള ഒരു കൌണ്സിലര്‍ ഉണ്ട്. നിങ്ങള്‍ക്കൊരുമിച്ചു അങ്ങനെയൊരാളെ കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറയുക.

മഞ്ചു എന്റെ നേരെ പ്രത്യാശയോടെ നോക്കി.