Sunday, 22 March 2015

                             BETTER LATE THAN NEVER   


രാവിലെ ഓഫീസിലേക്കിറങ്ങാന്‍ വാതില്‍ തുറന്നപ്പോഴാണ് അടുത്ത മഴയ്ക്കുള്ള കൊളുണ്ടെന്നു തോന്നിയത്. ആകാശം മൂടികെട്ടി വല്ലാണ്ട് മുഖവും വീര്‍പ്പിച്ചങ്ങനെ നില്‍ക്കുകയാണ്. കൂടാതെ നല്ല പൊടിക്കാറ്റും. കാഴ്ച്ചക്കപ്പുറത്തൊരു വിങ്ങലും പിടച്ചിലും കേള്‍ക്കാനാകും. കാര്‍മേഘങ്ങളില്‍ നിന്നും പുറത്ത് ചാടാനുള്ള സൂര്യന്റെ വെമ്പലാണത്. വീട്ടില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി. അപ്പോഴാണോര്‍ത്തത്, ഇന്ന് ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ഉള്ള കാര്യം. ഹോ, ഇനിയിപ്പോള്‍ അല്‍ഖോറില്‍ നിന്നും റാസലഫ്ഫാനിലെ ഓഫീസിലേക്ക്, അവിടെനിന്നും ഉച്ചക്ക് മുമ്പായി ദോഹയിലെ ഹോസ്പിറ്റലിലേക്ക്. തിരികെ വീണ്ടും അല്‍ഖോറിലേക്ക്.

ഒരുകണക്കിന് അത്യാവശ്യജോലികള്‍ തീര്‍ത്തീട്ട് ബോസിനോട് നേരത്തെ പോകാനുള്ള അനുവാദവും വാങ്ങി പൂള്‍കാര്‍ കാത്തുനില്‍പ്പായി. അപ്പോഴാണറിയുന്നത് ഡ്രൈവര്‍ എത്താന്‍ വൈകും എന്ന്; മറ്റൊരു കാര്‍ സര്‍വീസ് ചെയ്യാന്‍ കൊണ്ടു പോയിട്ട് അയാളതേവരെ തിരിച്ചെത്തിയിട്ടില്ല . സ്വയം വണ്ടി ഓടിച്ചു പോകുവാന്‍ അനുവാദമുണ്ട്. പക്ഷെ റാസലഫ്ഫാനില്‍ നിന്നും ദോഹക്ക് ഡ്രൈവ് ചെയ്യാനുളള്ള കോണ്‍ഫിഡന്‍സ് ഇല്ലാത്തതുപോലെ. കുറച്ചു നാളായി ലോങ്ങ്‌ ട്രിപ്പ്‌ വണ്ടി ഓടിക്കാറില്ലായിരുന്നു. കൂടാതെ ഡ്രൈവിംഗ് ലൈസെന്‍സ് ബാഗില്‍ കരുതിയിട്ടുമില്ല.

എന്ത് ചെയ്യണമെന്നറിയാതെ ഓഫീസിലേക്ക് തിരികെ പോകാന്‍ തുടങ്ങുമ്പോഴേക്കും ട്രാന്‍സ്പോര്‍ട്ട് സെക്ഷനില്‍ നിന്നും കാള്‍ വന്നു. ഡ്രൈവര്‍ അഞ്ചു മിനിറ്റിനുള്ളില്‍ എത്തിച്ചേരും എന്നറിയിച്ചുകൊണ്ട്‌. ഹോ! ദൈവത്തിന് സ്തുതി. ക്യാന്‍സല്‍ ചെയ്താല്‍ അടുത്ത അപ്പോയിന്റ്മെന്റ് കിട്ടാന്‍ പിന്നെയും കുറെ കാത്തിരിക്കണമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. സമാധാനമായി. സമയം വൈകിയതിനാല്‍ ഡ്രൈവറോട് കാര്‍ കുറച്ചു സ്പീഡില്‍ തന്നെ പൊയ്ക്കോട്ടേ എന്ന് പറഞ്ഞു. കേള്‍ക്കേണ്ട താമസം അവന്‍ മിന്നിക്കാന്‍ തുടങ്ങി. റോഡില്‍ കാര്യമായ തിരക്കില്ലാതിരുന്നതിനാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കുറെദൂരം പിന്നിട്ടു.

വഴിയരികില്‍ ഇത്രയധികം പൂച്ചെടികളും വൃക്ഷങ്ങളും വളര്‍ന്ന്‍ നില്‍പ്പുണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്. കണ്ണുകള്‍ക്ക് വല്ലാത്തൊരു കുളിര്‍മ. കൂടാതെ കാതുകളിലേക്ക് ഗസലിന്റെ നനുത്ത സംഗീതവും ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഒരു ഫോട്ടോയെടുക്കാമെന്നോര്‍ത്ത് സെല്‍ഫോണ്‍ ഫോക്കസ് ചെയ്യുന്നതിനിടക്ക് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി ബ്രേക്ക്‌ ചെയ്ത്, വളരെ പതുക്കെ റോഡ്‌സൈഡിലേക്കെടുത്ത് ഒതുക്കിനിറുത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ അവിടെ കുറച്ചാളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതായി കണ്ടു. പോലീസ് അവരോടൊക്കെ തിരികെ അവരുടെ വണ്ടിയിലേക്ക് കയറാനായി ആവശ്യപ്പെടുന്നുണ്ട്. അപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്. റോഡ്‌ മിക്കവാറും പഞ്ചസാരമണലാല്‍ മൂടപ്പെട്ടു കിടക്കുകയാണ്. നാല് വലിയ കാറുകള്‍ കൂട്ടിയിടിച്ച് റോഡിന്നിരുവശവും താറുമാറായി കിടപ്പുണ്ട്. രണ്ടാളുകളെ ആമ്പുലന്‍സിലേക്ക് കയറ്റുന്നു. മറ്റൊരു കാറിന്നുള്ളില്‍പ്പെട്ട് ജാമായ ഒരാളെ പുറത്തേക്കെടുക്കാനുള്ള ശ്രമത്തിലാണ് കുറച്ചുപേര്‍. പെട്ടെന്ന്‍ ഉള്ളം ഒന്നാളി.

ഡ്രൈവര്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു. ഞാന്‍ പുറകിലെ ഗ്ലാസ്സിലൂടെ വീണ്ടും നോക്കി. അവിടെ കുറെ ചില്ലുകളും, ചീറ്റിക്കിടക്കുന്ന ചോരയും കണ്ടപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി. കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍നിന്നും അല്‍പ്പം വെള്ളം കുടിച്ചു, പിന്നെ പതുക്കെ സീറ്റിലേക്ക് തലചായിച്ചു കിടന്നീട്ട് ഡ്രൈവറോട് പറഞ്ഞു, “സ്പീഡ് കുറയ്ക്കൂ”. ഇപ്പോള്‍ അറുപതിലാണ് പോകുന്നത് മേം എന്നവന്‍ പറഞ്ഞെങ്കിലും ഞാന്‍ വീണ്ടും പറഞ്ഞു, “ വേണ്ട, ഇനിയും സ്പീഡ് കുറയ്ക്കൂ”. നമ്മള്‍ ഹോസ്പിറ്റലില്‍ എത്താന്‍ വൈകില്ലേ എന്ന അവന്‍റെ ചോദ്യത്തിന് കുറച്ചു മുമ്പിലായി റോഡിനരികെയുള്ള ബോര്‍ഡ്‌ ചൂണ്ടിക്കാണിച്ചു കൊടുത്തീട്ട് ഉറക്കെ വായിക്കാന്‍ പറഞ്ഞു. അവന്‍ വായിച്ചു, “BETTER LATE THAN NEVER”.

രണ്ടു ദിവസം മുമ്പ്, പുതിയതായി കമ്പനിയില്‍ ചേര്‍ന്ന ട്രെയിനീസിനുള്ള ഒറിയന്റെഷന്‍ ക്ലാസ്സില്‍ സുരക്ഷയെകുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രസന്റേഷനിലും ഇത് പല പ്രാവശ്യം ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞതാണ്. “BETTER LATE THAN NEVER”. പക്ഷേ, കാര്യങ്ങളറിയുന്നതു കൊണ്ടുമാത്രമായില്ലല്ലോ, അത് നമ്മളോരോരുത്തരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണല്ലോ യഥാര്‍ത്ഥത്തില്‍ കാര്യമിരിക്കുന്നത്.

ഓര്‍ക്കുക, നമ്മള്‍ തന്നെയാണ് കുറെയൊക്കെ നമ്മുടെ രക്ഷകര്‍!

                                                   ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

No comments:

Post a Comment