Sunday, 22 March 2015

                                    പേരിലെന്തിരിക്കുന്നു  


വെള്ളിയാഴ്ച രാവിലെ വൈകിയുണര്‍ന്നാല്‍ മതിയല്ലോ എന്ന ആശ്വാ സത്തിലും സന്തോഷത്തിലുമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുക. അതുംകുറെ വൈകിതന്നെ; ഏകദേശം പാതിരയാകും. ആറു മണിക്കൂര്‍ ദിവസവും ഉറങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും വാരാന്ത്യത്തില്‍ കുറെ കൂടുതല്‍ സമയം ഉറങ്ങിയാലെ ഒരു സുഖമുള്ളു.

എന്നാലിന്ന് നേരത്തെ തന്നെ ഒരു ഫോണ്‍ കാള്‍ എന്നെ വിളിച്ചുണര്‍ത്തി. ഇന്നുച്ചക്ക് ശേഷമുള്ള ഒരു പ്രോഗ്രാമിനെ കുറിച്ചോര്‍മിപ്പിക്കാനായിരുന്നു ആ കാള്‍. റിമൈന്റെര്‍ പലപ്പോഴും ഒരു നല്ല കാര്യമാണെന്ന് തോന്നാ റുണ്ടെങ്കിലും, അപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടതിലെ വിഷമം ഉള്ളില്‍ വല്ലാതുണ്ടായിരുന്നു. നന്ദി പറഞ്ഞുകൊണ്ട് വേഗം ഫോണ്‍ കട്ട്‌ ചെയ്തു. കുറച്ചുനേരം കൂടി ഉറങ്ങാനായി വീണ്ടും കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നീട്ടും ഉറക്കം വരാതായപ്പോള്‍ മുറിയിലെ വാള്‍ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴ് കഴിഞ്ഞു. ഇനിയിപ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ക്ലീനിങ്ങിനായി നേപ്പാളി പയ്യന്‍ വരും.

ബെഡ്ഡില്‍ നിന്നെഴുന്നേറ്റു പതുക്കെ മുറ്റത്തേക്കിറങ്ങി. ഇന്നലത്തെ പോലെ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷം. പിന്നീട് പതിവുദിനചര്യയിലേക്ക് കടന്നു. സമയം ഒമ്പതാകാറായിട്ടും പയ്യനെ കാണാനില്ല. ഈയിടെയായി അവന്‍ പണിയില്‍ കുറച്ചുഴപ്പലാണ്. സത്യസന്ധനും സാധുവുമായതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മന്ത്രി പറയുന്നതുപോലെ ഞങ്ങളതൊന്നും “വെല്യെ ഇസ്സ്യു” ആക്കാറില്ല.

ഞാനടുക്കളയിലെ തിരക്കിലേക്കൂളിയിടുന്നതിനിടയില്‍ അപ്പുറത്ത് ആരോടോ ഇക്കയുടെ സംസാരം കേള്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ എനിക്ക് കേള്‍ക്കാനായി അല്‍പ്പം ഉറക്കെ “ബുദ്ധ എത്തി, കൂടെ വേറൊരുത്തനും ഉണ്ട്” എന്നും പറഞ്ഞു. വീട്ടില്‍ ക്ലീനിങ്ങിനു വരുന്ന പയ്യനാണ് ബുദ്ധ. ഞാനടുക്കളയില്‍ നിന്ന് ഹാളിലേയ്ക്കെത്തി നോക്കുമ്പോഴേക്കും അവര്‍ രണ്ടു പേരും മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ചോദ്യഭാവത്തില്‍ ഞാന്‍ ഇക്കയുടെ നേരെ നോക്കിയപ്പോള്‍ മറുപടിവന്നു:

“ബുദ്ധയ്ക്കിന്നു വൈകീട്ട് ദോഹയില്‍ പോകാനുണ്ട്. വേഗം ജോലി തീര്‍ക്കാന്‍ അവന്‍ സഹായത്തിനൊരാളെ കൂട്ടിയതാണ്. വൃത്തിയാക്കാനുള്ള മുറികളും ടോയ്ലെറ്റും പുതിയ ആളെ കാണിക്കാനായി മുകളിലേക്ക് കൊണ്ടുപോയതാ”

“ആരാ എന്താ എന്നൊന്നും അറിയാതെ, നേരത്തെ പറയാതെ, ഇത് ശരിയാവോ” എന്ന എന്‍റെ ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഇക്ക ടിവിയിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും ഞാനടുക്കളയിലേക്ക് വലിഞ്ഞു.

ഇതിനിടയില്‍ അവര്‍ രണ്ടുപേരും വീണ്ടും താഴേക്കിറങ്ങി. ഇക്ക എന്തോ ചോദിക്കുന്നതിനിടയില്‍ പുതിയതായി വന്ന പയ്യന്‍ “ബോംബ്‌” എന്ന് പറയുന്നത് കേട്ടു ഞാന്‍ ഞെട്ടി.
“ഇസ്കാ മത്ലബ്‌ ക്യാഹെ?” എന്നിക്ക മറുചോദ്യം അവനോട്.
പടച്ചോനെ, വീടിനകത്ത് ബോംബോ...? ബോംബിന്റെ മത്ലബ്‌ ചോദിച്ച്നില്‍ക്കാതെ അതെവിടെയെന്നും എന്താണ് ചെയ്യേണ്ടതെന്നും ഉടനെതന്നെ കണ്ടുപിടിക്കാതെ ഈ മനുഷ്യനെന്താ മത്ലബും ചോദിച്ച് നേരം കളയുന്നെ എന്നസ്വസ്ഥതയോടെ തിടുക്കത്തിലാത്മഗതം നടത്തി ഞാന്‍ വേഗം ആക്ഷന്‍ പ്ലാന്‍ ചെയ്യാനവരുടെ അടുത്തെത്തി.
അപ്പോഴാണ്‌ പുതിയ അവതാരത്തെ കാണുന്നത്. നമ്മുടെ സ്ഥിരം പയ്യനായ ബുദ്ധ കൂടിയാല്‍ ഒരു വലിയ ഉരുളക്കിഴങ്ങിന്റെ വലുപ്പമേ ഉള്ളു. അവനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയവന്‍ ഒരു കീരിക്കാടന്‍ ജോസ്. ഇത്രക്ക് വലുപ്പമുള്ള നേപ്പളിയെ ഞാനിതേവരെ കണ്ടീട്ടില്ല. സംഗതി പന്തിയല്ലെന്ന മട്ടില്‍ ഞാനിക്കയെ നോക്കുമ്പോള്‍ പുള്ളിക്കാരന്‍ തമാശ കേട്ടെന്നപോലെ ചിരിക്കുകയാണ്.

“എന്താ ബോംബിന്‍റെ കാര്യം പറയുന്നത് കേട്ടെ?”

എന്റെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ഇക്കയുടെ മറുചോദ്യം എന്‍റെ നേരെ
‘ നീ ഈ പുതിയവനെ പരിചയപ്പെടുന്നില്ലേ? അവന്‍റെ പേര് ചോദിച്ചോ?”

“പിന്നെ, എനിക്കിതിനിടയില്‍ അതായിരുന്നല്ലോ പണി” എന്‍റെ മറുപടി കേട്ട് ഇക്ക ഉറക്കെ ചിരിച്ചീട്ട് പറഞ്ഞു,

“നന്നായി, ഏതായാലും ഇപ്പോള്‍ തന്നെ ചോദിച്ചോ”

ഞാനവനു നേരെ നോക്കി ചോദിച്ചു,
“ ആപ്ക്കാ നാം ക്യാഹെ?”

മറുപടി ഉടനെ വന്നു: “ബോംബ്‌”

“എന്തോന്ന്!!” പെട്ടെന്ന് എന്റെ ഹിന്ദിയൊക്കെ കൈവിട്ടുപോയി.
മൂന്നുപേരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അപ്പോഴാണെനിക്ക് ഇക്ക നേരത്തെ ഇവനോട് മത്ലബ്‌ ചോദിച്ചതിന്റെ ശരിയായ മത്ലബ്‌ പിടികിട്ടിയത്. പെട്ടെന്ന് ഞാനും ഉറക്കെചിരിക്കാന്‍ തുടങ്ങി. അതൊരു കൂട്ടച്ചിരിയായി മാറുന്നതിനിടയില്‍ ഇക്ക വളരെ ഗൌരവത്തോടെ അവനോട് ചോദിച്ചു
“തുജെ കഭീ പോലീസ് പക്ടാ?”

അവനും കാര്യമായിത്തന്നെ അവനറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു.
“ഫസ്റ്റ് ടൈം ഇദര്‍ ആനെക്കാ സമയ് എയര്‍പോര്‍ട്ട്‌ മേം ഏക്‌ പുലീസ് മേരാ പാസ്പോര്‍ട്ട്‌ ചെക്ക്‌ കര്‍ക്കെ പൂച്ചാ മേരെ നാം കാ സ്പെല്ലിംഗ് ക്യാഹെ. മേം നെ ബോലാ 'B O M B'. വോബീ നാം കാ മത്ലബ് പൂച്ചാ. അസലീ മേം മുജെ മാലും നഹീ. മേം ഉസസേ സഹീ ബോല്‍ദിയാ. വോ ഭീ ആപ്കീ തരഹ് ഹസനെ ലഗാ ഫിര്‍ മുജെ ജാനെ കാ പെര്‍മിഷന്‍ ദിയ.’ അവനത് പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ ഇക്കയോട് ചോദിച്ചു.
“ഇവനെ അന്വേഷിച്ച് ഇനി ഏതെങ്കിലും പോലീസ് ഇങ്ങോട്ട് വരോ?”

ഇക്ക എന്റെ നേരെ നോക്കി, പിന്നെ അവനെ ഗൌരവത്തില്‍ ഉപദേശിക്കുന്നുണ്ടായിരുന്നു.
“ഇനി ആരങ്കിലും പേര് ചോദിച്ചാല്‍, പ്രത്യേകിച്ച് പോലീസുകാര് ചോദിച്ചാല്‍, നീ ബോബിയെന്നു പറഞ്ഞാല്‍ മതി.”

അവന്‍ ‘ജീ സാബ്‌” എന്നു പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു.

                         ********************************************************************************

No comments:

Post a Comment